മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെന്നും പരിഹരിക്കേണ്ട നിരവധി കാര്യങ്ങൾ ഇനിയും നിലനിൽക്കുന്നുവെന്നും പാണക്കാട്ടു ഇന്നു ചേർന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്ത. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പു വിശകലനം ചെയ്യാൻ ലീഗ് സംസ്ഥാന പ്രവർത്തകസമിതി 23ന് ചേരാനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട്ടു ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
തീരുമാനിച്ചു.നിയോജക മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു ഫലം വിശദമായി ചർച്ച ചെയ്യും.

19നു യു.ഡി.എഫ് ഏകോപനസമിതിയും ചേരുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ യു.ഡി.എഫിനായെങ്കിലും യു.ഡി.എഫ് പരിഹരിക്കേണ്ട നിരവധി കാര്യങ്ങൾ നിലനിൽക്കുന്നുവെന്ന് ഉന്നതാധികാര സമിതി വിലയിരുത്തി. ബിജെ.പിയുടെ തീവ്ര വർഗീയ നിലപാടിനെ പ്രതിരോധിക്കാൻ നടപടികൾ ശക്തമാക്കുന്നതു സംബന്ധിച്ച വിശദമായ ചർച്ചകൾ നടത്തും. ഈ തെരഞ്ഞെടുപ്പു ഫലം മുന്നിൽ വച്ച് യു.ഡി.എഫിനു പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കാൻ സാധിക്കും. യു.ഡി.എഫിനു ക്ഷീണം സംഭവിച്ചിട്ടില്ല.

മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിച്ചു.ബിജെപി കുറെ വോട്ടുപിടിക്കുന്നതായി കാണുന്നു. അത് ആരെ ബാധിക്കുന്നു എന്നുള്ളതാണ് പ്രശ്‌നം. യുഡിഎഫിന് ഒരു ക്ഷീണവുമില്ല. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ നല്ല മുന്നേറ്റം നടത്തി. ഇതിനിടക്ക് ബിജെപി കുറച്ച് വോട്ടുകൾ പിടിച്ചുപോകുന്നുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വോട്ടുകൾ ഇടതിന് ക്ഷീണം ചെയ്തു. കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിക്കും.

യു.ഡി.എഫാണ് അടുത്ത കേരള ഭരണത്തിന് ഉചിതമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അജൻഡകളുമായി പാർട്ടി മുന്നോട്ടുപോകുമെന്നും യോഗത്തിനു ശേഷം നേതാക്കൾ വിശദീകരിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സ്വാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ സംബന്ധിച്ചു.