കണ്ണൂർ: ഇടതു മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജനങ്ങൾ സമ്മാനിച്ചതാണ് എൽഡിഎഫ് സർക്കാറിന്റെ രണ്ടാമൂഴം. ഇതൊരു ചരിത്രവിജയവും ചരിത്രനിമിഷവുമാണെന്നും എം വി ജയരാജൻ പറഞ്ഞു.

ബഹിഷ്‌കരണമെന്ന പ്രതിപക്ഷത്തിന്റെ പതിവ് കലാപരിപാടി ഈ സമയത്തുമുണ്ടായി. ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ടില്ലാത്തതിനാൽ ബഹിഷ്‌കരണം അവർക്ക് ആഹ്വാനം ചെയ്യാൻ കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കിൽ അവരും ഒക്കച്ചങ്ങായിമാരായേനെയെന്നും അദ്ദേഹം പറഞ്ഞു.

ധീരരക്തസാക്ഷി അഴീക്കോടൻ രാഘവന്റെ പ്രിയ പത്നി മീനാക്ഷി ടീച്ചറുടെ വീട്ടിൽ കെ പി സഹദേവനും എം പ്രകാശൻ മാസ്റ്റരോടുമൊപ്പം കണ്ണൂർ ജില്ലയിലെ വീടുകളിൽ നിന്നുള്ള ആഹ്ലാദം പങ്കിടുകയാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയ സൗകര്യങ്ങൾ കോടതി അംഗീകരിച്ചു. ദൃശ്യമാധ്യമങ്ങളിൽ കൂടി രണ്ട് മണി മുതൽ ജനങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. ജനമനസ്സുകളിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. എല്ലാ രാഷ്ട്രീയത്തിലുംപെട്ടവർ സ്വന്തം വീടുകളിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ഈ ചരിത്രനിമിഷത്തിൽ പങ്കാളികളാകുന്നു.

പിണറായിയിലെ നാട്ടുകാർ മധുരം നൽകി ഈ ചരിത്രനിമിഷത്തിൽ ആഹ്ലാദം പങ്കിടുന്നത് പിണറായി കൺവെൻഷൻ സെന്ററിലാണെന്നും അവരുടെ സന്തോഷത്തിൽ പങ്കുകൊള്ളാൻ അവസരം കിട്ടിയെന്നും ജയരാജൻ പറഞ്ഞു. അവരെല്ലൊം ഒരേ വികാരത്തിലാണ്.

ഇ കെ നായനാരുടെ പ്രിയപത്നി ശാരദടീച്ചറും ചടയൻ ഗോവിന്ദന്റെ പ്രിയപത്നി ദേവകിയേടത്തിയും, ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി സഖാവ് ജനാർദ്ദനനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണക്കത്ത് ലഭിച്ചവരായിരുന്നു. പങ്കെടുക്കാൻ പറ്റാത്ത വിഷമവും ക്ഷണിച്ചതിലുള്ള നന്ദിയും അറിയിച്ച് അവരെല്ലാം മുഖ്യമന്ത്രിക്ക് മറുപടി അയക്കുകയുണ്ടായി.

മീനാക്ഷി ടീച്ചർ പറഞ്ഞതുപോലെ സന്തോഷവും സ്നേഹവും കോവിഡ് കാലമായതിനാൽ വീടുകളിലാണ്. എൽഡിഎഫ് സർക്കാറിന്റെ രണ്ടാമൂഴത്തിൽ നാടാകെ അലതല്ലുന്ന ആഹ്ലാദത്തിലാണെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ചരിത്രവിജയം, ചരിത്രനിമിഷം
==================
എൽഡിഎഫ് സർക്കാറിന്റെ രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചതാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ അതുകൊണ്ട് തന്നെ ഒരു ചരിത്രനിമിഷമാണ്. ചരിത്രവിജയവും ചരിത്രനിമിഷവും. ഇതായിരിക്കും കേരളം അടയാളപ്പെടുത്താൻ പോകുന്നത്. ബഹിഷ്‌കരണമെന്ന പ്രതിപക്ഷത്തിന്റെ പതിവ് കലാപരിപാടി ഈ സമയത്തുമുണ്ടായി. ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ടില്ലാത്തതിനാൽ ബഹിഷ്‌കരണം അവർക്ക് ആഹ്വാനം ചെയ്യാൻ കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കിൽ അവരും ഒക്കച്ചങ്ങായിമാരായേനെ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയ സൗകര്യങ്ങൾ കോടതി അംഗീകരിച്ചു. ദൃശ്യമാധ്യമങ്ങളിൽ കൂടി രണ്ട് മണി മുതൽ ജനങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. ജനമനസ്സുകളിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. എല്ലാ രാഷ്ട്രീയത്തിലുംപെട്ടവർ സ്വന്തം വീടുകളിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ഈ ചരിത്രനിമിഷത്തിൽ പങ്കാളികളാകുന്നു.
കണ്ണൂർ ജില്ലയിലെ വീടുകളിൽ നിന്നുള്ള ആഹ്ലാദം പങ്കിടാൻ ധീരരക്തസാക്ഷി അഴീക്കോടൻ രാഘവന്റെ പ്രിയ പത്നി മീനാക്ഷി ടീച്ചറുടെ വീട്ടിലായിരുന്നു കെ.പി. സഹദേവനും എം. പ്രകാശൻ മാസ്റ്റരോടുമൊപ്പം ഞാനും ഉണ്ടായിരുന്നത്. മീനാക്ഷി ടീച്ചർ ഈ ചരിത്രനിമിഷത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എന്നെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ദീർഘദൂര യാത്ര പ്രയാസകരമായതിനാൽ ക്ഷണക്കത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പങ്കെടുക്കാൻ കഴിയാത്തതിൽ പ്രയാസം അറിയിച്ചുകൊണ്ട് ഞാൻ മറുപടി നൽകിയിരുന്നു. ഞങ്ങളുടെയൊക്കെ മനസ്സിലാണ് പിണറായി വിജയൻ സർക്കാറിനുള്ള സ്ഥാനം. ഞങ്ങളെ മറക്കാത്ത സർക്കാറിനെ ഞങ്ങൾക്കൊരിക്കലും മറക്കാൻ കഴിയില്ല. പിണറായിയിലെ നാട്ടുകാർ മധുരം നൽകി ഈ ചരിത്രനിമിഷത്തിൽ ആഹ്ലാദം പങ്കിടുന്നത് പിണറായി കൺവെൻഷൻ സെന്ററിലാണ്. അവരുടെ സന്തോഷത്തിലും പങ്കുകൊള്ളാൻ അവസരം കിട്ടി. അവരെല്ലൊം ഒരേ വികാരത്തിലാണ്. ഇ.കെ. നായനാരുടെ പ്രിയപത്നി ശാരദടീച്ചറും ചടയൻ ഗോവിന്ദന്റെ പ്രിയപത്നി ദേവകിയേടത്തിയും, ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി സഖാവ് ജനാർദ്ദനനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണക്കത്ത് ലഭിച്ചവരായിരുന്നു. പങ്കെടുക്കാൻ പറ്റാത്ത വിഷമവും ക്ഷണിച്ചതിലുള്ള നന്ദിയും അറിയിച്ച് അവരെല്ലാം മുഖ്യമന്ത്രിക്ക് മറുപടി അയക്കുകയുണ്ടായി. മീനാക്ഷി ടീച്ചർ പറഞ്ഞതുപോലെ സന്തോഷവും സ്നേഹവും കോവിഡ് കാലമായതിനാൽ വീടുകളിലാണ്. എൽഡിഎഫ് സർക്കാറിന്റെ രണ്ടാമൂഴത്തിൽ നാടാകെ അലതല്ലുന്ന ആഹ്ലാദത്തിലാണ്. അതെ, ചരിത്രവിജയം സമ്മാനിച്ച ജനങ്ങൾക്കാണ് ആഹ്ലാദം പങ്കിടാനും മധുരം നൽകാനും ഏറെ അവകാശം.
എം വി ജയരാജൻ