പരിയാരം:കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്.ജയരാജനെ പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. കോവിഡ് ബാധിച്ച ജയരാജനു ന്യൂമോണിയ പിടിപെട്ടു പ്രമേഹവും വർധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാൽ പ്രത്യേക സി-പാപ്പ് ഓക്‌സിജൻ മെഷീൻ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസ നൽകുന്നത്.

കഴിഞ്ഞദിവസം രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദർശിച്ചിരുന്നു. ആശുപത്രി മെഡിക്കൽ സംഘത്തോടു മന്ത്രി സംസാരിച്ചു. ഡോക്ടർമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ കോവിഡ് വിദഗ്ധൻ ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചു.വൈകിട്ട് മൂന്നോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.അനിൽ സത്യദാസ്, ഡോ. സന്തോഷ് എന്നിവർ പരിയാരം ഗവ.മെഡിക്കൽ കോളജിലെത്തി ജയരാജനെ പരിശോധിക്കും.

ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.സിപിഎം നേതാവ് എം വിഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു.