മുംബൈ: അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജി വെച്ചേക്കുമെന്ന് സൂചന. ഭരണമുന്നണിയായ മഹാരാഷ്ട്ര വികാസ് അഘാഡിയുടെ തിരക്കിട്ട യോഗങ്ങൾ മുംബൈയിൽ ആരംഭിച്ചതോടെയണ് ആഭ്യന്തര മന്ത്രിയുടെ രാജിയുടെ സൂചനകൾ ബലപ്പെട്ടത്. മുംബൈ മുൻ പൊലീസ് മേധാവി പരംബീർ സിങ് മുഖ്യമന്ത്രിക്കയച്ച കത്തിനെ തുടർന്നുണ്ടായ വിവാദമാണ് അനിൽ ദേശ്മുഖിന് കസേര നഷ്ടമാകുന്ന സാഹചര്യം ഒരുക്കുന്നത്.

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് പുറത്താക്കിയ മുംബൈ പൊലീസ് തലവൻ പരംബീർ സിങ്ങാണ് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ വൻ അഴിമതിയാരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നൽകിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നൽകാൻ പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീർ സിങ് ആരോപിച്ചു. പൊലീസ് നടപടികളിൽ മന്ത്രി അന്യായമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. അംബാനി കേസിൽ പുറത്താക്കിയ സച്ചിൻ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീർ സിങ് ആരോപിച്ചു.

ആഭ്യന്തര മന്ത്രിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്ന നിലപാടാണ് സഖ്യത്തിലെ പ്രധാന കക്ഷിയായ ശിവസേനയുടെ നിലപാട്. ആഭ്യന്തര മന്ത്രിക്കെതിരായ ഇത്തരം ആരോപണങ്ങൾ സർക്കാരിനെ സ്‌നേഹിക്കുന്നവരെ ഞെട്ടിച്ചതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കോൺഗ്രസിനും സമാനമായ നിലപാടാണ് വിഷയത്തിലുള്ളത്. ദേശ്മുഖിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും അദ്ദേഹത്തെ നീക്കണോ വേണ്ടയോ എന്നകാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞിരുന്നു. പാർട്ടി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും തുടർന്ന് മുഖ്യമന്ത്രിയെ കാണുമെന്നും ശരദ് പവാർ വ്യക്തമാക്കി.

അതേസമയം, ആരോപണം നിഷേധിച്ച് മന്ത്രി അനിൽ ദേശ്മുഖ് രംഗത്തെത്തി. പരംബീർ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.