ചെന്നൈ: തന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡിൽ പ്രതികരിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തന്റെ പേര് സ്റ്റാലിനെന്നാണെന്നും ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 'എന്റെ പേര് സ്റ്റാലിൻ എന്നാണ്. അടിയന്തരാവസ്ഥയേയും 'മിസ'യേയും വരെ നേരിട്ടവനാണ് ഞാൻ. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാൽ ഞാൻ ഭയപ്പെടുകയില്ല. അങ്ങനെ മോദിയുടെ അടിമകളായി മാറാൻ ഞങ്ങൾ എ.ഐ.എ.ഡി.എം.കെ നേതാക്കളല്ല', സ്റ്റാലിൻ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയോടെയാണ് സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായനികുതി റെയ്ഡ് ഉണ്ടായത്. ചെന്നൈയിലെ നീലാംഗരൈയിലെ വീട്ടിലാണ് റെയ്ഡ്. സ്റ്റാലിന്റെ മകൾ സെന്താമരൈ, ഭർത്താവ് ശബരീഷൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ഇത്തവണ ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സർവേഫലങ്ങളെല്ലാം നൽകുന്ന സൂചന.

ബിജെപിക്ക് തമിഴ്‌നാട്ടിൽ വലിയ രീതിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായിനാഥും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ പറഞ്ഞിരുന്നു. പാർലമെന്റിൽ പൗരത്വഭേദഗതി നിയമത്തെ എതിർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തന്നെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയിൽ ബിൽ പാസാക്കിയപ്പോൾ പളനി സ്വാമി എന്തുകൊണ്ട് അതിന് വിസമ്മതിച്ചുവെന്നും സ്റ്റാലിൻ ചോദിച്ചിരുന്നു.