ഹരിയാണയിലെ പൽവാൾ ജില്ലയിൽ അജ്ഞാത രോഗം; പത്ത് ദിവസത്തിനിടെ ചില്ലി ഗ്രാമത്തിൽ എട്ട് കുട്ടികൾ മരിച്ചു
- Share
- Tweet
- Telegram
- LinkedIniiiii
ഛണ്ഡീഗഢ്: ഹരിയാണയിലെ പൽവാൾ ജില്ലയിൽ അജ്ഞാത രോഗം പടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പൽവാളിലെ ചില്ലി ഗ്രാമത്തിൽ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. അടുത്തിടെ ഉത്തർപ്രദേശിലെ ഫിറോസാബാദിലുണ്ടായ അജ്ഞാത രോഗത്തിന് സമാനമായ രീതിയിലാണ് ചില്ലി ഗ്രാമത്തിലേയും രോഗബാധയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഗ്രാമത്തിലെ 50 മുതൽ 60 വരെ കുട്ടികൾ പനിയുടെ പിടിയിലാണെന്ന് ഗ്രാമത്തലവൻ നരേഷ് പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികൾ മരണപ്പെട്ടതായും ചില കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ആരോഗ്യപ്രവർത്തകർ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ കുട്ടികളുടെ ജീവൻ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഗ്രാമവാസികൾ പറയുന്നു.
അജ്ഞാത രോഗം പടരുന്ന സാഹചര്യത്തിൽ ഗ്രാമത്തിൽ പനിയുള്ള കുട്ടികളെ കണ്ടെത്താൻ വീടുകൾ തോറും കയറി പരിശോധന നടത്താൻ പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. ഗ്രാമത്തിലെ പല വീടുകളിലും വെള്ളത്തിൽ കൊതുക് ലാർവയുടെ സാന്നിധ്യം മെഡിക്കൽ സംഘം കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ മരണകാരണം ഡെങ്കിപ്പനി ആയേക്കാം. എന്നാൽ ഇതിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇതുവരെയുള്ള പരിശോധനയിൽ ഒരു രോഗിക്കും ഡെങ്കി, മലേറിയ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കൽ സംഘത്തിലെ ഡോക്ടർ വിജയ് കുമാർ പറഞ്ഞു.
രോഗികളുടെ രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന റിപ്പോർട്ടാണ് രോഗം ഡെങ്കിപ്പനിയാണെന്ന് സംശയിക്കാൻ കാരണം. എന്നാൽ, വൈറൽ പനി ബാധിച്ചാലും രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്നത് അസാധാരണമല്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
ന്യൂസ് ഡെസ്ക്