കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ മരണത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച കെ.ടി.ജലീലിനെ രൂക്ഷമായി പരിഹാസിച്ച് നജീബ് കാന്തപുരം എംഎ‍ൽഎ.

കെ.ടി ജലീൽ എന്ന മനുഷ്യൻ എത്തി ചേർന്ന ദുരവസ്ഥയോർത്ത് സഹതാപം മാത്രമെയുള്ളുവെന്നും മനോനില തെറ്റിയ ഏതൊരു വ്യക്തിയും അർഹിക്കുന്ന സാമൂഹ്യ പരിഗണന നമുക്കും നൽകാമെന്നുമായിരുന്നു നജീബിന്റെ മറുപടി. മാനസിക ആരോഗ്യവും പ്രധാനം തന്നെയാണല്ലോ. അദ്ദേഹത്തിന് ദൈവം സദ്ബുദ്ധി നൽകട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടിന്റെ രക്തസാക്ഷിയാണ് അബ്ദുൽ ഖാദർ മൗലവിയെന്നും വിവാദത്തിൽ പേര് ഉൾപ്പെട്ടതിലുണ്ടായ വിഷമമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്നുമായിരുന്നു ജലീലിന്റെ ആരോപണം.

എ.ആർ.നഗർ സഹകരണ ബാങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുൽ ഖാദർ മൗലവി. തന്റെ പേരിൽ താനറിയാതെ രണ്ട് കോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നറിഞ്ഞതോടെയാണ് മൗലവി തളർന്നുപോയതെന്നും ജലീൽ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തനിക്ക് പങ്കില്ലാത്ത ഒരു കാര്യത്തിൽ പേര് ഉൾപ്പെട്ടതിലുണ്ടായ മാനസിക പ്രയാസമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ഐസ്‌ക്രീം പാർലർ കേസിലേതുപോലെ എ.ആർ.നഗർ ബാങ്ക് കേസിലും ദുരൂഹമരണങ്ങൾ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നുവെന്നും ജലീൽ പറഞ്ഞിരുന്നു.

നേരത്തെ ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ രംഗത്തെത്തിയിരുന്നു. മരണത്തെപ്പോലും ദുരൂഹമാക്കുന്ന തരത്തിൽ കെ.ടി. ജലീൽ തരംതാണ് പോയെന്നും ഫോറൻസിക് കാര്യങ്ങൾ ഏറ്റെടുത്തത് പോലെയാണ് ജലീൽ സംസാരിക്കുന്നതെന്നുമാണ് മുനീർ പ്രതികരിച്ചത്.

സെപ്റ്റംബർ 24നായിരുന്നു ഹൃദയാഘാതത്തെത്തുടർന്ന് അബ്ദുൽ ഖാദർ മൗലവിയുടെ മരണം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് കണ്ണൂർ താണയിലെ വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. യു.ഡി.എഫ് കണ്ണൂർ ജില്ലാ കൺവീനറുമായിരുന്നു. ലീഗിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റായും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.