മലപ്പുറം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് വിവാദത്തിൽ പ്രതിഷേധം തുടരുന്നതിനിടെ കേരളത്തെ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുവെന്ന് തുറന്നെഴുതി ലീഗ് എംഎൽഎ നജീബ് കാന്തപുരം. കേരളത്തിലെ പെൺകുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിന്റെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എംഎൽഎ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു

ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ലെന്നാണ് നജീബ് കാന്തപുരം പറയുന്നത്. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും ഇതിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും നജീബ് വ്യക്തമാക്കുന്നു. നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ വിവിധ മുസ്ലിം സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഒരു ലീഗ് എംഎൽഎ ഇക്കാര്യം തുറന്നു പറയുന്നത്.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ വളരെ ആലോചിച്ചാണ് വിഷയത്തിൽ പ്രതികരണം നടത്തുന്നത്. രാജ്യസഭാ എംപി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതെങ്കിലും മതത്തിനെതിരെയല്ല ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന തീവ്രസംഘടനകൾക്കെതിരെയാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും അതിനെ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ട്.പ്രത്യേകിച്ച് ഈ കോവിഡ് കാലം നാർക്കോ സംഘങ്ങളുടെ ശ്രംഖല അതിന്റെ വല ശക്തമായി വിരിച്ചിട്ടുണ്ട്. പെൺകുട്ടികളടക്കം നമ്മുടെ പിഞ്ചു കുട്ടികളെ പോലും അതിന്റെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. പണമുണ്ടാക്കാൻ ഏത് വൃത്തി കെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന് പിറകിലുണ്ട്. ഏത് കുട്ടിയും വലയിൽ വീണു പോകും വിധമാണ് ഇതിന്റെ നെറ്റ് വർക്ക്.

പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലർത്തണം. വെറുതെ മതങ്ങളെ ചാർത്തി ഈ വിഷയത്തെ അതിന്റെ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് വഴിതിരിച്ച് വിടരുത്. അത് തെറ്റും ദുരുദ്ദേശപരവുമാണ്.
ഇന്ന് നേരിട്ടറിഞ്ഞ നെഞ്ച് പിളർക്കുന്ന ഒരു യാഥാർത്ഥ്യത്തിൽ നിന്നാണ് ഈ കുറിപ്പ്.