മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും കുറവ് ഭൂരിപക്ഷം പെരിന്തൽമണ്ണയിൽ. മാധ്യമ പ്രവർത്തനം രാജിവെച്ച് രാഷ്ട്രീയ രംഗത്തിറങ്ങിയ യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നജീബ് കാന്തപുരം വിജയിച്ചത് വെറും 38വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പെരിന്തൽമണ്ണയിൽ നടന്നത്.

നജീബ് കാന്തപുരത്തിന് 76,350 വോട്ട് ലഭിച്ചപ്പോൾ ലീഗ് വിമതനും മുൻ മലപ്പുറം നഗരസഭ ചെയർമാനുമായ കെ.പി.എം മുസ്തഫയ്ക്ക് 76,492. വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ വെറും അറുനൂറിൽ താഴേ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലി ഇവിടെ വിജയിച്ചിരുന്നത്. ഇതിന് പിന്നാലെ നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയമസഭാ അടിസ്ഥാനത്തിലുള്ള കണക്ക് പ്രകാരം എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം.

ഇതിനു പുറമെ മുസ്ലിംലീഗ് നേതാവും മുൻ മലപ്പുറം നഗരസഭാ ചെയർമാനുമായിരുന്ന കെ.പി.എം.മുസ്തഫയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലൂടെ ലീഗ് വോട്ടും മറിയുമെന്ന പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിക്കുന്ന രീതിയിലാണ് എൽ. ഡി. എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ. പി. എം മുസ്തഫ പ്രചരണ രംഗത്തുണ്ടായിരുന്നത്. 1957-ൽ മണ്ഡലം രൂപീകരിച്ചതുമുതൽ പെരിന്തൽമണ്ണ ഇടതുപക്ഷത്തായിരുന്നു.

സിപിഐയിലെ പി ഗോവിന്ദൻ നമ്പ്യാർ, ഇ പി ഗോപാലൻ, സിപിഐഎം സ്ഥാനാർത്ഥിയായി പാലോളി മുഹമ്മദ്കുട്ടി എന്നിവർ മത്സരിച്ച് തുടർച്ചയായി നിയമസഭയിലെത്തി. 1977-ലെ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെകെഎസ് തങ്ങളാണ് പെരിന്തൽമണ്ണ പിടിച്ചത്. പത്തുവർഷം കെകെഎസ് തങ്ങളും തുടർന്ന് 26 വർഷം നാലകത്ത് സൂപ്പിയും വിജയിച്ചു. ലീഗിലെ പ്രാദേശിക വിഭാഗീയത മുതലെടുത്ത് 2006ൽ വി ശശികുമാറിലൂടെ ഇടതുപക്ഷം അട്ടിമറി വിജയം നേടി. 1980-മുതൽ പെരിന്തൽമണ്ണയിൽ മത്സരിച്ചിരുന്ന നാലകത്ത് സൂപ്പിയെ മാറ്റി പി. അബ്ദുൽ ഹമീദ് മാസ്റ്ററെ പരീക്ഷിച്ചതോടെയായിരുന്നു തോൽവി.

1975 ഒക്ടോബർ 2ന് ജനനം. കോഴിക്കോട് ജില്ലയിലെ കാന്തപുരം സ്വദേശി. ബി.എഡ് ബിരുദാരിയാണ്. 1996 മുതൽ ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. സമകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരൻ. 2015ൽ ചന്ദ്രിക സീനിയർ സബ് എഡിറ്റർ ആയിരിക്കെ 20 വർഷത്തെ മാധ്യമ പ്രവർത്തനത്തിൽനിന്ന് രാജിവെച്ച് മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായി.

ബംഗാളിലെ നന്ദിഗ്രാം അടിസ്ഥാനമാക്കി' ഇനിയും എന്ന ഡോക്വുമെന്ററി സംവിധാനം ചെയ്തു. വിദ്യാർത്ഥികാലം മുതൽ കവിത രചനാ പ്രസംഗ വേദികളിൽ നിരവധി പുരസ്‌കാരങ്ങൾ.2010 ൽ സ്വന്തം വാർഡായ കാന്തപുരത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015 ൽ കട്ടിപ്പാറ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് 5640 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കവ്പെട്ടു.

ഫാറൂഖ് കോളേജിൽ എം.എസ്.എഫ് പ്രവർത്തകനായി തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയം. ഫാറൂഖ് കോളജ് യൂണിറ്റ് സെക്രട്ടറി, യൂണിയൻ എക്സിക്യൂട്ടിവ് അംഗം, കോഴിക്കോട് സർവ്വകലാശാല ബി.എഡ് സെന്ററിൽ സ്റ്റുഡന്റ് എഡിറ്റർ, എം.എസ്.എഫ് സംസ്ഥാന സർഗവേദി കൺവീനർ, മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.