തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പ്രമുഖരെക്കൂടി എൻഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുമെന്ന് സൂചന. ഇവരെ കൊച്ചിയിലേക്കു വരുത്തി ചോദ്യം ചെയ്യാനാണ് കേന്ദ്ര ഏജൻസികളുചെ കീപുമാനം. ശിവശങ്കറിന്റെ സ്വാധീനവും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ഇടപെടലുകളും കണ്ടെത്താനാണു ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായ സിഎം രവീന്ദ്രനേയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനൊപ്പം ഇപ്പോൾ ഏകോപന ചുമതല ഔദ്യോഗികമായുള്ള പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും വ്യക്തത തേടും.

കസ്റ്റംസും ഇഡിയും മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ മുൻപുണ്ടായിരുന്ന പ്രമുഖരുടെ മൊഴിയുമെടുക്കും. വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥയോടു കസ്റ്റംസ് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സൂചനകൾ വിരൽ ചൂണ്ടുന്നത് മുൻ ചീഫ് സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ മൊഴിയെടുക്കലിലേക്കാണ്. ഒരുകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്ന നളിനി നെറ്റോ, ശിവശങ്കറിന്റേയും മറ്റും ഇടപെടൽ തിരിച്ചറിഞ്ഞാണ് സ്ഥാനം ഒഴിഞ്ഞത്. സെക്രട്ടറിയേറ്റിലേക്ക് കൂടുതൽ അന്വേഷണം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം. അതിന് വേണ്ടിയാണ് നളിനി നെറ്റോ അടക്കമുള്ള പ്രമുഖരുടെ മൊഴി എടുക്കുന്നതും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതും.

മുൻ ഇൻകംടാക്‌സ് കമ്മിഷണർ ആയ ആർ.മോഹനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചതോടെയാണ് നളിനി നെറ്റോ സ്ഥാനം ഒഴിയുന്നത്. സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്പോൾ നളിനി നെറ്റോ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. അല്ലാതെ നളിനി നെറ്റോയ്ക്ക് ആരുമായും തർക്കമില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മോഹനൻ എത്തിയാൽ നളിനി നെറ്റോ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാമായിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഹനനെ ഓഫീസിൽ നിയമിച്ചത്. കോയമ്പത്തൂരിൽ ഇൻകം ടാക്സ് കമിഷണറായിരിക്കെ സ്വയം വിരമിച്ചു വ്യക്തിയാണ് മോഹനൻ.

അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ സീനിയർ കൺസൾടന്റും സിഡി.എസിൽ വിസിറ്റിങ് ഫെലോയുമായിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന് എം വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലെ മോഹനന്റെ വരവ് ശിവശങ്കറിന്റെ ബുദ്ധിയുമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൾ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ സമ്മർദ്ദത്തിലാക്കി രാജിവെയ്‌പ്പിക്കുകയായിരുന്നു വെന്നാണ്വിവരം. പ്രധാന ഫയലുകളൊന്നും നളിനി നെറ്റോക്ക് നൽകാതെ സമ്മർദ്ദവും ഉയർത്തി. മോഹനനും നളിനി നെറ്റോയും സഹോദരങ്ങളാണെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ട്.

അങ്ങനെയുള്ളവർ ഒരുമിച്ചു ജോലി ചെയ്താൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ നെറ്റോയെ ധരിപ്പിച്ചിരുന്നു. എം വി ജയരാജന് പകരം ഒരു പാർട്ടി നേതാവ് ചുമതലയേൽക്കേണ്ട പോസ്റ്റിൽ ആർ മോഹനനെ കൊണ്ടു വന്നത് തന്നെ നളിനി നെറ്റോ സ്വയം ഒഴിയാനായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട അധികാര കേന്ദ്രമായിരുന്നു സർവീസിൽ നിന്നും വിരമിച്ച നളിനി നെറ്റോ. നേരത്തെ ചീഫ് സെക്രട്ടറി ആയിരുന്നു ഇവർ. വിരമിച്ച ഉടനെ തന്നെ മിടുക്കിയായ ഉദ്യോഗസ്ഥയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിയമിക്കുകയായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. ആദ്യംകാലങ്ങളിൽ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടി അയഞ്ഞു തുടങ്ങിയിരുന്നു.ചില ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നമായിരുന്നു ഇതിന് കാരണം. ഇതോടെ ഫയലുകൾ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി.

ഇങ്ങനെ തർക്കങ്ങൾ ഉടലെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ തർക്കങ്ങൾ പലപ്പോഴും പരിഹരിച്ചടിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയജയരാജനായിരുന്നു. എന്നാൽ, ജയരാജൻ ഇപ്പോൾ രാജിവെച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്തതും കണ്ണൂരിലേക്ക് പോയതും നളിനി നെറ്റോയെ ഒറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് നളിനി നെറ്റോയോടും കാര്യങ്ങൾ തിരക്കിയത്. 2019 മാർച്ചിലായിരുന്നു നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്തിറങ്ങിയത്. അന്ന് വരെയുള്ള കാര്യങ്ങൾ സത്യസന്ധമായി കസ്റ്റംസിനോട് നളിനി നെറ്റോ വിശദീകരിച്ചതായാണ് സൂചന.