മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരായ 'കരണത്തടി' പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തു ശിവസേനാ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാസിക് പൊലീസ് റാണെയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

റായ്ഗഢിൽ ''ജന ആശീർവാദ് യാത്ര''യിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഉദ്ധവിനെതിരെ റാണെയുടെ വിവാദ കരണത്തടി പരാമർശം. ഓഗസ്റ്റ് 15-ന് നടത്തിയ അഭിസംബോധനയ്ക്കിടെ സ്വാതന്ത്ര്യം ലഭിച്ച വർഷം ഉദ്ധവ് മറന്നുപോയെന്നും പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നുമായിരുന്നു റാണെ പറഞ്ഞത്. ആ സമയം താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു.

റാണെയുടെ വിവാദ പരാമർശത്തെ ചൊല്ലി ശിവസേന, ബിജെപി പ്രവർത്തകർ ചൊവ്വാഴ്ച തെരുവിൽ ഏറ്റുമുട്ടി. കേസിൽ മന്ത്രിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും തുടർന്ന് കോടതി നിർദ്ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. റാണെ, രാജ്യസഭാംഗമായതിനാൽ അറസ്റ്റിനുശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാരായൺ റാണെയുടെ പ്രസ്താവന ശിവ്സേന പ്രവർത്തകരെ പ്രകോപിപ്പിച്ചിരുന്നു. സംസ്ഥാനത്തെമ്പാടും പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. റാണെയുടെ വസതിയിലേക്ക് ശിവസേന നടത്തിയ മാർച്ച് സംഘർഷത്തിലവാണ് കലാശിച്ചത്.

ശിവസേന നേതാക്കൾ മുംബയിലെ റാണെയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ബിജെപി നേതാക്കൾ തടയാൻ ശ്രമിച്ചതോടെയായിരുന്നു ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉടലെടുത്തത്. തുടർന്ന് പൊലീസ് പ്രത്യേക സേനയെ വിന്യസിച്ച് സാഹചര്യം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുപാർട്ടിക്കാരും പരസ്പരം കല്ലെറിഞ്ഞു. ശിവസേനാ നേതാക്കൾ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗതാഗതം തടസപ്പെട്ടു.

നാഗ്പൂരിലെ ബിജെപി ഓഫീസിനു നേരെയും ഇന്നുരാവിലെ ശിവസേന നേതാക്കൾ കല്ലെറിഞ്ഞു. സംസ്ഥാനത്ത് പ്രശ്‌നങ്ങൾ സൃഷിക്കാനും സമാധാനാന്തരീക്ഷം തകർക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കൾ ആരോപിച്ചു. ജുഹുവിൽ റാണെയുടെ വസതിക്ക് മുന്നിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.