മുംബൈ: മഹാരാഷ്ട്രിയിലെ ത്രികക്ഷി സർക്കാരിനെ അട്ടിമറിക്കുമെന്ന സൂചനയുമായി കേന്ദ്രമന്ത്രി നാരായൺ റാണെ. അടുത്ത വർഷം മാർച്ചോട് കൂടി മഹാരാഷ്ട്രയിലെ സർക്കാർ താഴെ വീഴുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ വച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

'മാർച്ചിൽ നിങ്ങൾക്ക് മാറ്റം കാണാം. സർക്കാർ രൂപീകരിക്കുകയോ നിലവിലെ സർക്കാർ തകരുകയോ ചെയ്യാം,' റാണെ പറഞ്ഞു. ഉദ്ധവ് താക്കറെ അനാരോഗ്യം മൂലം ചികിത്സയിലാണെന്നും അതിനാൽ തങ്ങളുടെ പാർട്ടി പ്രസിഡന്റ് ചക്രകാന്ത് പാട്ടീലിന് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്നും റാണെ പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ അധികനാൾ അതിജീവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിടുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ബിജെപിയുമായുള്ള സഖ്യത്തിൽ നിന്ന് സേന വേർപിരിഞ്ഞത്. ഇതിന് പിന്നാലെ ശിവസേന, എൻ.സി.പിയുമായും കോൺഗ്രസുമായും സഖ്യം ഉണ്ടാക്കി മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുകയായിരുന്നു.