കൊച്ചി: നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയെന്നും ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നലനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നന്നല്ലെന്ന് വിശദീകരിച്ച സതീശൻ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിർദ്ദേശിച്ചു.

സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാർ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാൻ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. അതിലേക്ക് പോകാതെ അവസാനിപ്പിക്കാൻ ശ്രമിക്കണം. പരാതിയുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കുകയും സർക്കാർ പ്രശ്‌നപരിഹാര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയും സമാനമായ പ്രതികരണമാണ് വിഡി സതീശൻ നടത്തിയിരുന്നത്. നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പരാമർശം അതിരുകടന്നതാണെന്നും മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.