ന്യൂഡൽഹി: രാജ്യത്തെ ജനജീവിതം കൂടുതൽ ലളിതവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതുതായി നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ചൈതന്യവത്തായ വീര്യമുള്ള നൂതന നയരൂപീകരണമാണ് ലക്ഷ്യമെന്നും ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിലെഴുതിയ ബ്ലോഗിൽ മോദി കുറിച്ചു.

പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഇടത്തരക്കാർക്കും സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പദ്ധതികളും പരിഷ്‌ക്കാരങ്ങളും നടപ്പാക്കുന്നത്. പരിഷ്‌കാരങ്ങൾ, കേന്ദ്ര-സംസ്ഥാന പങ്കാളിത്തം, കോവിഡ് കാലഘട്ടത്തിലെ നൂതന നയരൂപീകരണം എന്നിവയെക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ ബ്ലോഗ്. ലേഖനത്തിന്റെ ലിങ്ക് പോസ്റ്റ് ചെയ്തുകൊണ്ട് ട്വീറ്റിൽ ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞത്.

സബ്കാ സാഥ് സബ്കാ വികാസ്, സബ്ക് വിശ്വാസ് എന്ന മുദ്രാവാക്യത്തിൽ കേന്ദ്രീകരിച്ചാണ് കേന്ദ്രസർക്കാരിന്റെ ഭരണം മുന്നോട്ട് പോകുന്നത്. രാജ്യത്തെ 130 കോടി ജനങ്ങളുടെ വികസനത്തിനായി നമുക്കൊരുമിച്ച് പ്രയത്‌നിക്കാമെന്നും പ്രധാനമന്ത്രി മോദി കുറിച്ചു.

വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി നടപ്പാക്കുന്നതിന്റെ വേഗത സംസ്ഥാന സർക്കാരുകൾ വർദ്ധിപ്പിക്കണമെന്ന് മോദി കുറിച്ചു. ആധാറുമായി ബന്ധിപ്പിച്ച റേഷൻ കാർഡുകൾ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരും. കുടിയേറ്റ തൊഴിലാളികൾക്കടക്കം രാജ്യത്തെവിടെ നിന്നും അവരുടെ റേഷൻ ധാന്യങ്ങൾ വാങ്ങാനും സാധിക്കും. 17 സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

ബിസിനസ് നടത്തിപ്പ് ലളിതമാക്കാൻ ഏഴു നിയമങ്ങൾക്ക് കീഴിലുള്ളവയെ ഓട്ടോമാറ്റിക്കും ഓൺലൈനും ആക്കിയിട്ടുണ്ട്. 20 സംസ്ഥാനങ്ങൾ ഈ ഏകജാലക സംവിധാനം നടപ്പാക്കി. സ്റ്റാമ്പ് ഡ്യൂട്ടി, വസ്തു നികുതി, വെള്ളക്കരം എന്നിവ പുനർനിശ്ചയിക്കുന്ന പ്രക്രിയയും വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി സബ്‌സിഡി തുക നേരിട്ട് നൽകുന്ന രീതിയിലേക്ക് മാറ്റുന്ന നടപടികളും നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.