ഖുശിനഗർ (യുപി): എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം രാജ്യത്തെ വ്യോമയാന മേഖലയ്ക്കു പുതിയ ഊർജം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖല പ്രൊഫഷനൽ ആയി മുന്നോട്ടുപോവണം എന്നുള്ളതുകൊണ്ടാണ്, സർക്കാർ സ്വകാര്യവത്കരണ തീരുമാനം കൈക്കൊണ്ടത്. സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകാണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിലെ ഖുശിനഗറിൽ പുതിയ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മഹാപരിനിർവാണത്തിനു മുമ്പായി ഗൗതമ ബുദ്ധന്റെ അവസാന വിശ്രമ കേന്ദ്രമായിരുന്നു ഖുശിനഗർ. ഇത് ഇപ്പോൾ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. ലോകമെങ്ങുമുള്ള ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർത്ഥാടന സർക്യൂട്ട് തുടങ്ങുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ്, പുതിയ വിമാനത്താവളം.

തീർത്ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ സാമ്പത്തിക രംഗത്തിന് പുതിയ ഉണർവു ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.