ന്യൂഡൽഹി : ഭീകരതയുടെ കരുത്തിൽ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങൾ ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ഭീകരതയ്ക്ക് കഴിയില്ല. താലിബാന്റെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. നശീകരണശേഷിയുടെ കരുത്തിൽ സാമ്രാജ്യം കെട്ടിപ്പടുക്കാമെന്നാണ് ഭീകരസംഘടനകൾ വിചാരിക്കുന്നത്. എന്നാൽ അതിന് ഏതാനും കാലം മാത്രമേ നിലനിൽപ്പുള്ളൂ. എല്ലാക്കാലവും മനുഷ്യനെ അടിച്ചമർത്തി നിർത്താനാകില്ലെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻകാർ പരിശോധന നടത്തി. കാണ്ഡഹാറിലെയും ഹെരാത്തിലേയും അടഞ്ഞുകിടന്ന കോൺസുലേറ്റ് ഓഫീസുകളിലാണ് താലിബാൻകാരെത്തിയത്. ഓഫീസിൽ ഇവർ രേഖകൾക്ക് വേണ്ടി തിരച്ചിൽ നടത്തി. ഓഫീസ് വളപ്പിലുണ്ടായിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ആഗോളതലത്തിൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അഭിപ്രായപ്പെട്ടിരുന്നു. ഭീകരർക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്കെതിരേ നടപടി വേണമെന്നും യുഎൻ രക്ഷാസമിതി സംഘചിപ്പിച്ച ചർച്ചയിൽ സംസാരിക്കവെ ജയ്ശങ്കർ ആവശ്യപ്പെട്ടു.

ഭീകരവാദത്തെ ന്യായീകരിക്കരുത്. കോവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. എന്നാൽ ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരർക്ക് ചിലർ സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നും പാക്കിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് വിദേശകാര്യമന്ത്രി പറഞ്ഞു.

താലിബാൻ പ്രതികാര നടപടികൾ തുടങ്ങിയതായി യു എൻ ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ, നാറ്റോ സേനകൾക്ക് സഹായം നൽകിയവരെ കണ്ടെത്താൻ താലിബാൻ ഭടന്മാർ വീടുതോറും കയറി പരിശോധന ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. എല്ലാവർക്കും പൊതു മാപ്പ് നൽകുന്നതായും, ആർക്കെതിരെയും പ്രതികാര നടപടി ഉണ്ടാകില്ലെന്നുമാണ് കാബുൾ പിടിച്ചതിന് പിന്നാലെ താലിബാൻ പ്രഖ്യാപിച്ചിരുന്നത്.