ഇൻഡോർ: ലിഫ്റ്റ് അപകടത്തിൽ നിന്നും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും കോൺഗ്രസ് നേതാക്കളും രക്ഷപെട്ടത് നലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസമായിരുന്നു ഒരു സ്വകാര്യ ആശുപത്രിയിൽ കമൽനാഥും സംഘവും കയറിയ ലിഫ്റ്റ് 10 അടി താഴ്ചയിലേക്ക് പതിച്ചത്. ജിതു പട്‌വാരി, സജ്ജൻ സിങ് വർമ, വിശാൽ പട്ടേൽ, വിനയ് ബാകലിവാൽ തുടങ്ങിയ നേതാക്കളായിരുന്നു കമൽനാഥിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ, ആർക്കും പരിക്കില്ല.

ഞായറാഴ്ചയായിരുന്നു സംഭവം. മുൻ മന്ത്രി രമേശ്വർ പട്ടേലിനെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയതാണ് കമൽനാഥും കോൺഗ്രസ് നേതാക്കളും. മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായിട്ടാണ് നേതാക്കൾ ലിഫ്റ്റിൽ കയറിയത്. എന്നാൽ ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റ് വീണയുടനെ കമാൽ നാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ താഴേക്ക് ഓടിയെത്തി. താഴത്തെ നിലയിലേക്ക് പതിച്ചുനിന്ന ലിഫ്റ്റിന്റെ വാതിലുകളും തുറക്കാൻ സാധിക്കാതെ കുടുങ്ങി. ലിഫ്റ്റ് എഞ്ചിനീയറെ വിളിക്കുകയും കമാൽ നാഥ് ഉൾപ്പെടെയുള്ള എല്ലാ നേതാക്കളെയും ലിഫ്റ്റിന്റെ വാതിൽ തകർത്ത് രക്ഷപ്പെടുത്തുകയുമായിരുന്നു.

ആർക്കും പരിക്കേറ്റിട്ടില്ലെന്നും അമിതഭാരം മൂലമാണ് അപകടം സംഭവിച്ചതെന്നും സംഭവം നടന്ന ഡി.എൻ.എസ് ആശുപത്രി ഡയറക്ടർ പറഞ്ഞു. മുകളിൽ നിന്ന് ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുമ്പോൾ ഒരു ഡസനോളം ആളുകൾ അതിലുണ്ടായിരുന്നു. ഒപ്പം ലിഫ്റ്റിന്റെ ഡോറുകളും ജാമായി.സംഭവത്തിൽ അഡീഷണൽ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.