തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ ആയുർവേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ രണ്ടിന് രാവിലെ 9.30 മണിക്ക് ഓൺലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഇതോടൊപ്പം വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് ആയുഷ് വകുപ്പ് നടത്തുന്ന ശില്പശാലയുടേയും കുട്ടികൾക്കുള്ള സമഗ്ര കോവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതിയുടേയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 'പോഷണത്തിന് ആയുർവേദം' എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിന സന്ദേശം.

ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടതെന്ന് ആയുർവേദം പറയുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നവരിൽ പോലും പോഷണക്കുറവ് കാണുന്നുണ്ട്. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. രക്തത്തിലെ ഹീമോഗ്ലോബിൻ പന്ത്രണ്ടിൽ താഴ്ന്നാൽ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികൾക്കുണ്ടാകുന്ന വിളർച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓർമ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാൽ ഈ കോവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. ആഹാരത്തിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രാധാന്യം നൽകണം. ശരിയായ പോഷണമുള്ളവർക്ക് മാത്രമേ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷിയും ഗുണകരമായി നിലനിൽക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാൻ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകൾ ശീലിക്കുകയും വേണം. ആയുർവേദ രീതി അനുസരിച്ചുള്ള ഭക്ഷണരീതികൾ പരിചയപ്പെടുന്നതിനും അവ പൊതു ആരോഗ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികൾ രൂപപ്പെടുത്തുന്നതിനാണ് ആയുഷ് വകുപ്പ് വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് ആയുർവേദ ദിനത്തിൽ ശില്പശാല സംഘടിപ്പിക്കുന്നത്