ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്ക് മുമ്പ് ഓർഡിനൻസ് പുറത്തിറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസ് വൈകിക്കുന്നത് കോൺഗ്രസ് അഭിഭാഷകരാണെന്ന് അദ്ദേഹം ആരോപിച്ചു. അയോധ്യപ്രശ്‌നപരിഹാരം ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടെന്നും മോദി പറഞ്ഞു.

പാക്-അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്തി. സൈനികരുടെ സുരക്ഷയെ കരുതി രണ്ടുവട്ടം ആക്രമണത്തിന്റെ തീയതി മാറ്റിയിരുന്നു. ദൗത്യം വിജയിച്ചാലും ഇല്ലെങ്കിലും സൂര്യോദയത്തിന് മുമ്പ് മടങ്ങണം-അതായിരുന്നു സൈനികർക്ക് നൽകിയ ഉത്തരവ്. ഒരുകാരണവശാലും ദൗത്യം നീട്ടരുതെന്നും പ്രത്യേകം പറഞ്ഞു-മോദി വെളിപ്പെടുത്തി. 2016 സെപ്റ്റംബർ 28 നാണ് നിയന്ത്രണരേഖ കടന്ന് സ്‌പെഷ്യൽ ഫോഴ്‌സസസ് കമാൻഡോകൾ മിന്നലാക്രമണം നടത്തിയത്. ഉറിയിലെ സൈനിക ക്യാമ്പിൽ 20 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു മിന്നലാക്രണത്തിന് തീരുമാനമെടുത്തത്. തീരുമാനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ആർബിഐ ഗവർണറായിരുന്ന ഊർജിത് പട്ടേലിന്റെ രാജിക്കായി സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് മോദി വ്യക്തമാക്കി. പട്ടേൽ സ്വയം രാജി വച്ചുപോയതാണെന്നും അദ്ദേഹം പറഞ്ഞു.