കൊച്ചി: കൊച്ചി കപ്പൽശാലയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി ചെയ്ത അഫ്ഗാൻ പൗരൻ അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ചാണ് ഈദ് ഗുൾ എന്നയാളെ അറസ്റ്റു ചെയ്തത്.

മൂന്നു വർഷമായി ഷിപ്പ്യാർഡിൽ ജോലി ചെയ്ത് വരികയായിരുന്നു ഈദ് ഗുൾ. അസം സ്വദേശി എന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കിയാണ് ഇവിടെ ജോലി ചെയ്തത്. ഇത്തരത്തിൽ ഏതാനും ആളുകൾ ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കാണിച്ച് ഷിപ്പ്യാർഡിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് പൊലീസ് പറഞ്ഞു.

വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഈദ് ഗുൾ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളുടെ ലൊക്കേഷൻ അന്വേഷിച്ചപ്പോൾ കൊൽക്കത്തയിലുണ്ടെന്നു വിവരം ലഭിച്ചു. ശേഷം അന്വേഷണ സംഘം കൊൽക്കത്തയിലെത്തി പിടികൂടുകയായിരുന്നു. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതിക്ക് ഭീകര ബന്ധമുണ്ടോ എന്ന വിവരം ഉൾപ്പടെ അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.