ന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാരിനെതിരെ ലോക്‌സഭയിൽ സംസാരിച്ചതിന് ശിവസേന എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി അമരാവതിയിൽനിന്നുള്ള സ്വതന്ത്ര എംപി നവ്‌നീത് കൗർ റാണ. ജയിലിൽ അടയ്ക്കുമെന്നും ആസിഡ് ആക്രമണമുണ്ടാകുമെന്നും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യം സ്പീക്കർ ഓം ബിർളയെ അറിയിച്ചുവെന്ന് അവർ പറഞ്ഞു.

മുകേഷ് അംബാനി ബോംബ് ഭീഷണി കേസിൽ അറസ്റ്റിലായ പൊലീസുകാരൻ സച്ചിൻ വാസിന്റെ കാര്യം ലോക്‌സഭയിൽ നവ്‌നീത് കൗർ ഉന്നയിച്ചിരുന്നു. മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ സ്ഥാനമൊഴിയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

'ശിവസേനയുടെ പാർലമെന്റ് അംഗം അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയത് എന്നെ മാത്രമല്ല, രാജ്യത്തെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. അരവിന്ദ് സാവന്തിനെതിരെ കർശനമായ പൊലീസ് നടപടി വേണം. ശിവസേനയുടെ പേരിൽ എനിക്ക് ലഭിച്ച എല്ലാ കത്തുകളെക്കുറിച്ച് ഞാൻ മുൻപും പൊലീസിനോടും സ്പീക്കർ ഓം ബിർളയോടും പരാതിപ്പെട്ടിട്ടുണ്ട്. ഉദ്ധവ് താക്കറെയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ അഭിമാനിക്കുന്ന മനോഹരമായ മുഖത്ത് ഞങ്ങൾ ആസിഡ് ഒഴിക്കുമെന്ന ഭീഷണിയുമായി എനിക്ക് ഫോൺ വിളികളും വന്നു' നവ്‌നീത് കൗർ പറഞ്ഞു.

പാർലമെന്റിൽ സംസാരിക്കുന്നതിനിടെ സാവന്ത് തന്റെ അവകാശവാദങ്ങളെ നുണകൾ എന്ന് പറഞ്ഞ് അനാദരവോടെ പരുഷമായി പെരുമാറിയെന്നും അവർ ആരോപിച്ചു. എന്നാൽ, ആരോപണങ്ങളെ നിഷേധിച്ച അരവിന്ദ് സാവന്ത്, താൻ ജീവിതത്തിൽ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആരെങ്കിലും നവ്‌നീത് കൗറിനെ ഉപദ്രവിച്ചാൽ താൻ നവ്‌നീത് കൗറിനൊപ്പം നിൽക്കുമെന്നും പറഞ്ഞു.