മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച സംഭവത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്‌തേക്കും. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റിയയെ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെയാണ് റിയ ചക്രവർത്തി ചോദ്യം ചെയ്യലിനായി എൻസിബി ഓഫീസിൽ ഹാജരായത്. നൂറുകണക്കിന് ചാനൽ ക്യാമറകൾക്ക് മുന്നിലേക്കാണ് റിയ ചാടി എത്തിയത്. ഇവിടെ ഞെങ്ങി ഞെരിഞ്ഞു കൊണ്ടാണ് റിയക്ക് ഓഫീസിലേക്ക് എത്താൻ സാധിച്ചത്. താൻ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയാറാണെന്നും റിയ പ്രതികരിച്ചു.

സ്‌നേഹത്തിന്റെ പേരിൽ വേട്ടയാടുന്നുവെന്നും നടി പറഞ്ഞു. നിരപരാധി ആയതിനാലാണ് ഇതുവരെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും റിയ ചോദ്യം ചെയ്യലിന് പോകുന്നതിന് മുൻപ് പറഞ്ഞു. 11.50 ഓടെ മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയിൽ എൻസിബി ഓഫിസിൽ ഹാജരായ റിയയെ ആദ്യം ഒറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ള സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജറായിരുന്ന സാമുവേൽ മിരാൻഡ എന്നിവരോടൊപ്പവും ചോദ്യം ചെയ്യും. ഇരുവരും നടിക്കെതിരെ മൊഴി നൽകിയെന്നാണ് സൂചന. റിയയുടെ ഫോണിലെ വാട്‌സാപ് ചാറ്റുകളിൽ ലഹരിമരുന്ന് ഇടപാടിന് തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.

സുശാന്തിന്റെ മരണത്തിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കുറ്റക്കാരിയായി ആരോപിക്കപ്പെടുന്ന റിയയുടെ അറസ്റ്റിന് സാധ്യതയേറുന്നത് ഇതാദ്യമായാണ്. ലഹരിമരുന്ന് കേസിന് സുശാന്തിന്റെ മരണവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടില്ല. പൊരുത്തക്കേടുകളുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സുശാന്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എയിംസിൽ നിന്നുള്ള വിദഗ്ധസംഘം പരിശോധിക്കുകയാണ്.

റിയയുടെ നിർദ്ദേശപ്രകാരം സാമുവൽ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരിക്കുന്നത്. ഷൗവിക്കിന്റെ നിർദേശപ്രകാരം താൻ ലഹരി മരുന്ന് സംഘടിപ്പിച്ച് നൽകിയതായി സാമുവലും സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമുവലും ഷൗവിക്കും തമ്മിൽ നടന്ന പണമിടപാടുകളുടെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. പന്ത്രണ്ടോളം തവണ ഇരുവരും തമ്മിൽ പണമിടപാട് നടത്തിയിട്ടുണ്ട്. അതിൽ പലതിനും റിയയുടെ ക്രെഡിറ്റ് കാർഡാണ് ഉപയോഗിച്ചിരിക്കുന്നത്.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഇതുവരെ 7 പേർ അറസ്റ്റിലായെന്ന് അന്വേഷണ തലവൻ കെ.പി മൽഹോത്ര മാധ്യമങ്ങളോട് വ്യക്തമാക്കി.