മുംബൈ: മലാഡിലെ ബേക്കറിയിൽ നിന്ന് കഞ്ചാവ് കലർത്തിയ കേക്കുകൾ പിടിച്ചെടുത്തു. ബേക്കറി ജീവനക്കാരനിൽ നി്ന്നും കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) നടത്തിയ റെയ്ഡിലാണ് ബ്രൗണി കേക്കുകളും കഞ്ചാവും പിടിച്ചെടുത്തത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ചേർത്ത ഭക്ഷ്യ ഉൽപന്നങ്ങൾ പിടിച്ചെടുക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.

എൻ.സി.ബിയുടെ സോണൽ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയിൽ ശനിയാഴ്ച രാത്രി വൈകി റെയ്ഡ് നടത്തിയത്. റെയ്ഡിൽ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഒരു സ്ത്രീ അടക്കം മൂന്ന് പേരെ എൻ.സി.ബി. കസ്റ്റഡിയിൽ എടുത്തു.

ബേക്കറി ജീവനക്കാരനായ ഒരാളെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ശനിയാഴ്ച രാത്രി എൻ.സി.ബി. അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലും അന്വേഷണവുമാണ് ബേക്കറിയിലേക്ക് എത്തിച്ചത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച എൻ.സി.ബി. കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.

ബേക്ക് ചെയ്ത പലഹാരങ്ങൾ, മിഠായികൾ, ചിപ്സ് അടക്കമുള്ളവ കഞ്ചാവ് കലർത്തി ഉപയോഗിക്കാറുണ്ടെന്നും അത് തിരിച്ചറിയാൻ സാധിച്ചെക്കില്ലെന്നും എൻ.സി.ബി. പ്രസ്താവനയിൽ പറഞ്ഞു. സാധാരണ ബേക്ക് ചെയ്ത പലഹാരങ്ങളും കഞ്ചാവ് അടങ്ങിയവയും തമ്മിൽ വേർതിരിച്ചറിയാൻ ഒരാൾക്ക് കഴിഞ്ഞേക്കില്ലെന്നും ഇവ അല്പം പച്ചനിറമുള്ളതും നേരിയ കഞ്ചാവ് മണം ഉള്ളതുമായിരിക്കുമെന്നും എൻ.സി.ബി. പ്രസ്താവനയിൽ പറയുന്നു.