കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതിനെതിരെ എൻസിപിയിൽ പൊട്ടിത്തെറി. എൻസിപിയിലെ അഞ്ച് പോഷക സംഘടനാ നേതാക്കൾ എലത്തൂരിൽ ശശീന്ദ്രന് സീറ്റ് നൽകരുതെന്ന ആവശ്യമുയർത്തി രം​ഗത്തെത്തി. ശശീന്ദ്രന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പോഷക സംഘടനാ നേതാക്കൾ നാളെ ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണും. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ശശീന്ദ്രൻ സ്ഥാനാർത്ഥിയായാൽ, വിവാദമായ ഹണി ട്രാപ്പ് അടക്കം തെരെഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. അതിനിടെ, ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോഴിക്കോട്ട് എൻസിപി യോഗത്തിൽ കയ്യാങ്കളിയുണ്ടായി.കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും ശശീന്ദ്രൻ മൽസരിക്കുന്നതിന് എതിരാണ്. ശശീന്ദ്രൻ മൽസരിക്കുന്നത് ആത്മഹത്യാപരമെന്ന് നേതാക്കൾ പറയുന്നു.

ശശീന്ദ്രന് വീണ്ടും എലത്തൂരിൽ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമായ പി എസ് പ്രകാശൻ പാർട്ടിവിട്ടിരുന്നു. യുഡിഎഫ് പ്രവേശനം നേടിയ മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പ്രകാശൻ വ്യക്തമാക്കി.

ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ എൻസിപിയുടെ യുവജന വിഭാഗം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ശശീന്ദ്രൻ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് എൻവൈസി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ്‌ ടിപി പീതാംബരന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. എൻസിപിയിലും ടേം വ്യവസ്ഥ കൊണ്ടുവരണമെന്ന് എൻവൈസി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഗൗരവമുള്ള പരാതി നൽകിയിട്ടുണ്ടെന്നും പക്ഷേ പരാതികൾ നേരത്തെ  അറിയിക്കേണ്ടതായിരുന്നുവെന്നുമാണ് ടി പി പിതാംബരൻ മാസ്റ്ററുടെ പ്രതികരണം.

കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എകെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയ‍ർന്നിട്ടുണ്ട്. ശശീന്ദ്രനെ മത്സരിപ്പിക്കരുത്. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ട്. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്.