കൊച്ചി: ആലുവ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. കൺവീനറും മുതിർന്ന എൻ.സി.പി. നേതാവുമായ കെ.എം. കുഞ്ഞുമോൻ കോൺഗ്രസിൽ ചേരും. ഞായറാഴ്ച കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിലാകും പാർട്ടിയിൽ അംഗത്വം സ്വീകരിക്കുക. എൻ.സി.പിയിലെ എല്ലാ സ്ഥാനങ്ങളും എൽ.ഡി.എഫ്. മണ്ഡലം കൺവീനർ സ്ഥാനവും രാജിവെക്കുകയാണെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എൻ.സി.പിയുടെ ജില്ലയിലെ ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും ഉൾപ്പെടെ ആയിരത്തോളം പേർ തന്നോടൊപ്പം കോൺഗ്രസിൽ ചേരുമെന്നും കുഞ്ഞുമോൻ അവകാശപ്പെട്ടു. എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. പഴയകാല പാർട്ടി പ്രവർത്തകരെ ചാക്കോ നിരന്തരം വേട്ടയാടുകയാണ്. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചുകൊണ്ട് ഇന്ന് 35 വർഷത്തെ ഇടതുപക്ഷത്തെ സേവനം അവസാനിപ്പിക്കുകയാണ് -കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.

നിലവിൽ എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി അംഗമാണ് കെ.എം. കുഞ്ഞുമോൻ. എറണാകുളം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ, എൻ.സി.പി. ജില്ലാ പ്രസിഡന്റ്, ഐ.എൻ.എൽ.സി. ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. ജില്ലയിലെ സിപിഎം നേതാക്കളെ കോൺഗ്രസിലെത്തിക്കാൻ കെ. സുധാകരന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.