മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനു ലഹരിമരുന്ന് എത്തിച്ചെന്നു കരുതുന്ന ശ്രേയസ് നായരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത് ഗോവ ബന്ധമുള്ള മലയാളിയാണെന്നാണു സൂചന. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് എൻസിബിയുടെ ശ്രമം.

ശ്രേയസ് നായർ ലഹരികടത്തുരംഗത്തെ സജീവസാന്നിദ്ധ്യമാണ്. ആംഡംബര കപ്പലിൽ യാത്ര ചെയ്ത 25 പേർക്ക് ഇയാൾ ലഹരിമരുന്ന് കൈമാറി. ഓൺലൈൻ വഴി രഹസ്യമായി ഓർഡർ സ്വീകരിച്ച ശേഷം ക്രിപ്‌റ്റോ കറൻസി വഴിയാണ് പണം വാങ്ങുന്നതാണ് രീതി. ശ്രേയസ് അയ്യറാണ് കേസിലെ യഥാർത്ഥ പ്രതിയെന്നാണ് പുറത്തു വരുന്ന സൂചന. ഷാരൂഖിന്റെ മകനുമായി അടുത്ത ബന്ധം ശ്രേയസിന് ഉണ്ടായിരുന്നു. താരത്തിന്റെ മകനെ വഴി തെറ്റിച്ചത് ഇയാളാണെന്നും കരുതുന്നു.

അറസ്റ്റിലായ അർബാസ് മെർച്ചന്റിന്റെ പക്കൽനിന്ന് ആറു ഗ്രാം ചരസും മോഡൽ മുൺ മുൺ ധമേച്ഛയുടെ കയ്യിൽ നിന്ന് 5 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ആര്യന്റെ അടുത്ത സുഹൃത്താണ് അർബാസ്. പിടിയിലായ കപ്പൽ യാത്രികരിൽ നൂപുർ സതിജ, ഇസ്മീത് ചന്ദ, മോഹക് ജെയ്‌സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരിൽ നിന്ന് വിവിധ ലഹരിമരുന്നുകൾ പിടിച്ചെടുത്തതായി അന്വേഷണസംഘം അറിയിച്ചു. ഇതെല്ലാം ശ്രേയസ് നായർ വഴി കിട്ടിയതാണെന്നാണ് സൂചന.

ആര്യനും അർബാസ് മെർച്ചന്റുമായി പരിചയമുള്ള ശ്രേയസ് ഇവർക്കൊപ്പം വിരുന്നുകളിൽ പങ്കെടുക്കാറുള്ള വ്യക്തിയാണഅ. ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി. ആര്യന്റെയും അർബാസിന്റെയും വാട്‌സാപിൽ നിന്നുള്ള വിവരങ്ങളാണ് ശ്രേയസിനെ കുടുക്കിയത്. പിന്നീട് അതിവേഗ അറസ്റ്റും നടന്നു. മയക്കുമരുന്ന് കച്ചവടത്തിലെ ഇടനിലക്കാരനാണ് ശ്രേയസ് നായർ എന്നാണ് വിലയിരുത്തൽ. ഗോവയിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നും സൂചനയുണ്ട്.

ആര്യനും സുഹൃത്തുക്കൾക്കും ലഹരിമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് നിഗമനം. മൊബൈൽ ചാറ്റുകൾ, ചിത്രങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിങ്ങനെ ഒട്ടേറെ രേഖകൾ കിട്ടി. അതിനിടെ കപ്പലിന്റെ ഉടമകൾ, കപ്പൽ ഗോവയ്ക്ക് ചാർട്ടർ ചെയ്‌തെടുത്ത ഡൽഹി ആസ്ഥാനമായ സ്ഥാപനം, ലഹരി വിരുന്ന് സംഘടിപ്പിച്ചവർ തുടങ്ങി കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. അറസ്റ്റിലായവരുടെ ഫോണുകളിൽ കോഡ് ഭാഷയിലുള്ള ചാറ്റുകളുണ്ടെന്നും വിദേശലഹരിസംഘങ്ങളുമായി ഇവർക്കു ബന്ധമുണ്ടെന്നും അന്വേഷണസംഘം ആരോപിച്ചു. ലഹരിവിരുന്ന് നടന്ന കോർഡിലിയ കപ്പലിൽനിന്ന് എൻസിബി 8 പേരെക്കൂടി കസ്റ്റഡിയിലെടുത്തിരുന്നു.

ആര്യന്റെ പക്കൽനിന്നു ലഹരിമരുന്നു കണ്ടെത്തിയിട്ടില്ലെന്നും സംഘാടകരുടെ ക്ഷണപ്രകാരം കപ്പലിലെ വിരുന്നിനെത്തിയതാണെന്നുമുള്ള വാദം അന്വേഷണ സംഘം തള്ളികളയുകയാണ്. അറസ്റ്റിലാകുമ്പോൾ താരപുത്രൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി എൻസിബി വ്യക്തമാക്കുന്നു.