ന്യൂഡൽഹി: പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് എന്ത് ചർച്ച നടത്താനെന്ന് ൻസിപി നേതാവ് മാണി സി കാപ്പൻ. പാലാ അടക്കം നാല് സീറ്റ് ലഭിച്ചില്ലെങ്കിൽ ഇടതുമുന്നണി വിടുമെന്നും അദ്ദേഹം സൂചന നൽകി. വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്ന മാണി സി കാപ്പൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാനായി എത്തിയതായിരുന്നു കാപ്പൻ.

നാളെ ഒരുമണിക്ക് ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തും. ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ല. പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ ഇടതുമുന്നണിയിൽ തുടരില്ലെന്ന് പ്രഫുൽ പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്. പാലാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്നും കാപ്പൻ പറഞ്ഞു.

ദേശീയ നേതൃത്വം തനിക്കൊപ്പം നിൽക്കും. പത്ത് ജില്ലകൾ തനിക്കൊപ്പമാണെന്ന് ശശീന്ദ്രന്റെ വാദത്തിൽ അടിസ്ഥാനമില്ല. അദ്ദേഹം മത്സരിക്കുന്ന സീറ്റ് എലത്തൂർ ഒരു ജില്ലയായി കരുതിക്കാണുന്നതുകൊണ്ടാണ് അത്തരം പ്രതികരണമെന്നും കാപ്പൻ പരിഹസിച്ചു. പാലായിലെ വിജയത്തോടെയാണ് ഇടതുമുന്നണിക്ക് ഉണർവുണ്ടായത്. പതിനാറ് മാസത്തിനിടെ വൻ വികസനപ്രവർത്തനങ്ങൾ നടത്താനായിട്ടുണ്ട്. എൻസിപി ജയിച്ച നാലു സീറ്റും ലഭിച്ചാൽ മാത്രമെ ഇടതുമുന്നണിയിൽ തുടരുമെന്നാണ് പ്രഫുൽ പട്ടേൽ വ്യക്തമാക്കിയതെന്ന് മാണി സി കാപ്പൻ പറഞ്ഞു.

നേരത്തെ സിറ്റിങ് സീറ്റായ പാലാ നൽകാൻ കഴിയില്ലെന്ന് പിണറായി വിജയൻ എൻസിപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ മറ്റൊരു ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന തരത്തിൽ അന്തിമ തീരുമാനമെന്ന നിലയിലാണ് നിലപാട് മുഖ്യമന്ത്രി എൻസിപി നേതൃത്വത്തെ അറിയിച്ചത്.

കാപ്പന് പാലായ്ക്ക് പകരം വേണമെങ്കിൽ കുട്ടനാട്ടിൽ മത്സരിക്കാമെന്ന നിലപാടാണ് സിപിഎമ്മിന്റേത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നാലെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനോട് അടിയന്തരമായി ഡൽഹിക്ക് എത്താൻ ശരത് പവാർ നിർദ്ദേശം നൽകി. കാപ്പനും പീതാംബരനും ചേർന്ന് ദേശീയ നേതാക്കളുമായി ചർച്ച നടത്തും.

പാലായ്ക്ക് പുറമേ മന്ത്രി എ.കെ.ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂരും സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാൽ എൻസിപിക്ക് സിറ്റിങ് സീറ്റുകളിൽ രണ്ടെണ്ണം നഷ്ടമാകും. ഇത്ര വലിയ അവഗണന സഹിച്ച് എൽഡിഎഫിൽ തുടരേണ്ടെന്നാണ് കാപ്പൻ അനുകൂലികളുടെ നിലപാട്. എലത്തൂർ ലഭിച്ചില്ലെങ്കിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ശശീന്ദ്രൻ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

എലത്തൂരും പാലായും ഇല്ലെങ്കിൽ എൻസിപി മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പാണ്. കാപ്പനെ പരസ്യമായി പ്രതിപക്ഷ നേതാവ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പാർട്ടി പിളർന്ന് കാപ്പൻ മാത്രമായി മുന്നണിയിലേക്ക് വന്നാലും കോൺഗ്രസ് സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ ഡൽഹിയിൽ നടക്കുന്ന ചർച്ച നിർണായകമാകും.