ന്യൂഡൽഹി ഇന്ത്യയുടെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ കലശലായ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പാനിപ്പത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെ നീരജ് ചോപ്രക്ക് പനി വർധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പാനിപ്പത്തിലെ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നീരജ് വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡൽഹിയിൽ നിന്ന് ആരംഭിച്ച കാർ റാലിയിൽ പങ്കെടുത്ത് ആറു മണിക്കൂർ കൊണ്ടാണ് നീരജ് പാനിപ്പത്തിലെത്തിയത്. പാനിപ്പത്തിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് നീരജിന്റെ ജന്മനാട്.

കുറച്ച് ദിവസങ്ങൾക്കു മുമ്പുതന്നെ നീരജിന് പനി ഉണ്ടായിരുന്നെങ്കിലും കോവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് ഞായറാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.