ടോക്യോ: ജാവലിൻ ത്രോയിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. വൈകീട്ട് 4.30നാണ് ഫൈനൽ തുടങ്ങുന്നത്. ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ മാർക്കായ 83.50 മറികടന്നാണ് നീരജ് ഫൈനലിന് യോഗ്യത നേടിയിരുന്നത്. 86.65 മീറ്ററാണ് ഒറ്റയേറിൽ നീരജ് മറികടന്നത്.

ഇന്നത്തെ ഫൈനലിന് മറ്റൊരു മാനം കൂടിയുണ്ട്. ഇന്ത്യയുടെ ചിരവൈരികളായ പാക്കിസ്ഥാൻ താരം കൂടി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ടെന്നുള്ളതാണത്. അർഷദ് നദീമാണ് ഫൈനലിന് യോഗ്യത നേടിയ പാക്കിസ്ഥാൻ താരം. ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ നദീം 85.16 മീറ്റർ എറിഞ്ഞാണ് അവസാന അംഗത്തിനെത്തിയത്. എന്നാൽ നീരജിന്റെ പ്രധാന പ്രതിയോഗി 2017 ലെ ലോക ചാംപ്യൻ ജർമനിയുടെ ജോഹന്നാസ് വെറ്ററാണ്.

പക്ഷേ യോഗ്യതാ റൗണ്ടിൽ നീരജിന്റെ അരികിലെത്താൻ ജർമൻ താരത്തിനായിരുന്നില്ല. 85.64 മീറ്ററായിരുന്നു യോഗ്യതാ ഘട്ടത്തിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. എന്നാൽ നിരവധി തലണ 90 മീറ്ററിലധികം എറിഞ്ഞിട്ടുണ്ട്.

നീരജിന് വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട രണ്ട് പേർ, പോളണ്ടിന്റെ മാർസിൻ ക്രുവോസികി (87.57 മി), റിയോ ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവ് ട്രിനിഡാഡിന്റെ കെഷ്‌റോൺ വാൽക്കോട്ട് (89.12 മീറ്റർ) എന്നിവർ യോഗ്യതാ ഘട്ടത്തിൽ പുറത്തായിരുന്നു.

ലാത്വിയയുടെ അണ്ടർ 20 ലോക ചാംപ്യൻ ഗാറ്റിസും ഗ്രാനഡയുടെ ആൻഡേഴ്‌സൺ പീറ്ററും ഫൈനലിനില്ല. കാര്യങ്ങൾ നീരജിന് അനുകൂലമാണ്.  രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടിൽ മത്സരിച്ച 32 താരങ്ങളിൽ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതാണ്.

ഗ്രൂപ്പ് ബിയിൽ പാക്കിസ്ഥാൻ താരം അർഷാദ് നദീം 85.16 മീറ്റർ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി. ബി ഗ്രൂപ്പിൽ യോഗ്യതയ്ക്കായി മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ശിവ്പാൽ സിങ് 76.40 മീറ്റർ ദൂരത്തിലൊതുങ്ങി ഫൈനൽ കാണാതെ പുറത്തായിയിരുന്നു.