തൊടുപുഴ: കേരളത്തിൽ മാന്യമായ തൊഴിൽ, മറുനാട്ടിൽ തട്ടിപ്പ്. അതണ് റഷീദ് (46). എൻട്രൻസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാരനെന്നാണ് നാട്ടുകാർ അറിയുന്ന റഷീഷിന്റെ മറ്റൊരു മുഖമാണ് തമിഴ്‌നാട്ടിൽ കാണാൻ സാധിക്കുക. തമിഴ്‌നാട്ടിലെ മെഡിക്കൽ കോളജുകളിൽ നടന്ന നീറ്റ് പരീക്ഷത്തട്ടിപ്പ് കേസിലെ പ്രധാന സൂത്രധാരനായിരുന്നു റഷീദെന്ന മലയാളി. വൻ തട്ടിപ്പു പതിവാക്കിയ റഷീദിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്.

മലയാളി ആണെങ്കിലും ബംഗളുരുവിലായിരുന്നു മലപ്പുറം സ്വദേശിയായ റഷീദിന്റെ താമസം. വ്യാഴാഴ്ച തേനി ജുഡീഷ്യൽ മജിസ്‌ട്രേട്ട് പനീർശെൽവത്തിനു മുൻപിൽ കീഴടങ്ങുകയായിരുന്നു ഇയാൾ. റഷീദിനെ പിന്നീട് സിബിസിഐഡി അറസ്റ്റ് ചെയ്ത് 3 ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. നീറ്റ് പരീക്ഷാ തട്ടിപ്പിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ 6 വർഷമായി കേരളത്തിൽ പലയിടങ്ങളിൽ റഷീദ് എൻട്രൻസ് പരിശീലനകേന്ദ്രങ്ങൾ നടത്തിവരികയാണ്. കേരളത്തിലും തമിഴ്‌നാട്ടിലെ വെല്ലൂർ, ധർമപുരി, ചെന്നൈ എന്നിവിടങ്ങളിലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചും 7 ഏജന്റുമാർ റഷീദിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കു പകരം പരീക്ഷയെഴുതാൻ മറ്റുള്ളവരെ സംഘടിപ്പിച്ചു നൽകുകയാണ് ചെയ്തിരുന്നതെന്നും സിബിസിഐഡി എസ്‌പി വിജയകുമാർ പറഞ്ഞു.

2019 സെപ്റ്റംബറിലാണ് തമിഴ്‌നാട്ടിലെ വിവിധ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ ചില വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയത്. തേനി സർക്കാർ മെഡിക്കൽ കോളജിൽ ആൾമാറാട്ടം നടത്തി വിദ്യാർത്ഥി എംബിബിഎസ് പ്രവേശനം നേടിയതായി വന്ന കത്തിൽ നിന്നാണു കേസിന്റെ തുടക്കം. തുടർന്ന് തമിഴ്‌നാട്ടിലെ പല മെഡിക്കൽ കോളജുകളിൽ നിന്നായി, ആൾമാറാട്ടം നടത്തിയ 8 വിദ്യാർത്ഥികളെയും 7 മാതാപിതാക്കളെയും 2 ഏജന്റുമാരെയും സിബിസിഐഡി അറസ്റ്റ് ചെയ്തു.

റഷീദാണു തട്ടിപ്പിന്റെ സൂത്രധാരനെന്ന് അന്വേഷണസംഘം ആദ്യം തന്നെ കണ്ടെത്തിയിരുന്നു. രക്ഷിതാക്കളെയും പരീക്ഷയെഴുതുന്ന ആൾമാറാട്ടക്കാരെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരനാണ്. ലക്ഷങ്ങളാണ് ഇവർ കമ്മീഷൻ ഇനത്തിൽ വാങ്ങുന്നത്. 25 ലക്ഷം രൂപ വരെയാണു കമ്മിഷൻ വാങ്ങിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.