കോട്ടയം: കുട്ടിയെ മോഷ്ടിച്ച നീതു അക്ഷരാർത്ഥത്തിൽ പൊലീനെ വട്ടം കറക്കി. മെഡിക്കൽ കോളേജിൽ ഡോക്ടറെ പോലെ എത്തിയാണ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയുടെ മതാപിതാക്കളുമായി മുൻപരിചയമൊന്നും അവർക്ക് ഇല്ലായിരുന്നു. സൗകര്യത്തിന് കിട്ടിയ കുട്ടിയെ തട്ടിയെടുത്തു. പൊലീസിന്റെ ഇടപെടൽ കള്ളം പൊളിച്ചു.

കളമശേരിയിലെ ഫ്ളാറ്റിലെ താമസക്കാരിയായ തിരുവല്ല കുറ്റൂർ പള്ളിടത്തിൽ സുധിഭവനിൽ നീതു രാജ്(33) ആണു ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കളമശേരി സ്വദേശിയായ പുരുഷസുഹൃത്ത് ഇബ്രാഹിം ബാദുഷയെ കസ്റ്റഡിയിലെടുത്തത്. നീതുവിനോടൊപ്പം ആറുവയസുള്ള ആൺകുട്ടിയും ഉണ്ടായിരുന്നു. വീണ്ടെടുത്ത കുഞ്ഞിനെ ഉടൻതന്നെ അമ്മയ്ക്കു കൈമാറിയശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. ഗൈനക്കോളജി മൂന്നാം വാർഡിലെത്തിയ പ്രതി നീതു കുട്ടിയുടെ ചികിത്സാരേഖകൾ പരിശോധിച്ചശേഷം കുട്ടിക്കു മഞ്ഞപ്പിത്തമുണ്ടെന്ന് അമ്മയോടും ഒപ്പമുണ്ടായിരുന്ന ഭർത്തവിന്റെ മാതാവ് ഉഷയോടും അറിയിക്കുകയായിരുന്നു. നഴ്സറിയിലേക്കു കൊണ്ടുപോകണമെന്നു പറഞ്ഞതോടെ, ഡോക്ടറാണെന്ന ധാരണയിൽ ഇവർ കുട്ടിയെ കൈമാറി. കുറച്ചുസമയം കഴിഞ്ഞിട്ടും വിവരമൊന്നുമുണ്ടായില്ല.

മാതാവിനെയോ ബന്ധുക്കളെയോ ഒപ്പം കൂട്ടാതിരുന്നതു സംശയത്തിനിടയാക്കുകയും ചെയ്തതോടെ ബന്ധുക്കൾ നഴ്സിങ് ഓഫീസിൽ വിവരം ധരിപ്പപ്പോഴാണ് തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലായത്. തുടർന്നു ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ നീതു താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് മെഡിക്കൽ കോളജിനു സമീപമുള്ള ടാക്സി സ്റ്റാൻഡിലേക്ക് ഓട്ടം വിളിച്ചു. ഇതാണ് നിർണ്ണായകമായത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഇതിനോടകം അറിഞ്ഞ ടാക്സി ഡ്രൈവർ അലക്സിന് ഹോട്ടലിലെത്തിയപ്പോൾ സംശയം തോന്നുകയും അത് ഹോട്ടൽ ജീവനക്കാരുമായി പങ്കുവയ്ക്കുകയും ചെയ്തു. ജീവനക്കാർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണു കുരിശുപള്ളിക്കു സമീപമുള്ള ബാർ ഹോട്ടലിലെ മുറിയിൽനിന്നു കുട്ടിയുമായി നീതുവിനെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ആൺകുട്ടി നീതുവിന്റെയാണെന്നു വ്യക്തമായിട്ടുണ്ട്.

പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ആദ്യം കളമശേരി സ്വദേശിയാണെന്നും പിന്നീടു തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുമാണെന്നുമായിരുന്നു മൊഴി. അങ്ങനെ എല്ലാ അർത്ഥത്തിലും പൊലീസിനെ വട്ടം ചുറ്റിക്കാനും ശ്രമിച്ചു. ഇതിനിടെ പൊലീസ് യഥാർത്ഥ വസ്തുകൾ തിരിച്ചറിഞ്ഞു. കാമുകനെ ബ്ലാക് മെയിൽ ചെയ്യാനായിരുന്നു എല്ലാം. ഇബ്രാഹിമിന്റെ വെളിപ്പെടുത്താണ് ഇതിന് കാരണം.

നവജാത ശിശുവിനെ കടത്തിയ നീതു ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെയെന്നും റിപ്പോർട്ടുണ്ട്. രണ്ടു പേരും ഒരു സ്ഥാപനത്തിൽ ജോലിയും നോക്കി. പിന്നീട് ഒരുമിച്ച് സ്ഥാപനവും നടത്തി. വിവാഹമോചിതയെന്നാണ് നീതു പറഞ്ഞിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാർക്കും നീതുവിനെ അറിയാം. നീതു ഗർഭിണിയായ വിവരം ഇബ്രാഹിമും ഭർത്താവും അറിഞ്ഞിരുന്നു. ഗർഭം അലസിയത് ഭർത്താവിനെ അറിയിച്ചെങ്കിലും ഇബ്രാഹിമിനെ അറിയിച്ചില്ല. ഇബ്രാഹീം ബന്ധത്തിൽനിന്ന് പിന്മാറുമെന്ന് നീതു ഭയപ്പെട്ടിരുന്നുവെന്നും ഇതാണ് കുഞ്ഞിനെ തട്ടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് വഴിവച്ചതെന്നും ആണ് സൂചന.

കുട്ടിയുടെ അച്ഛൻ പുറത്തു പോയ നേരത്തു ഡോക്ടറുടെ വേഷത്തിൽ വാർഡിലെത്തി അശ്വതിയെ സമീപിച്ച നീതു, കുഞ്ഞിന് മഞ്ഞനിറമുണ്ട്, പരിശോധിക്കണം എന്നു പറഞ്ഞ് വാങ്ങിക്കൊണ്ടുപോയി എന്നതിന് സിസിടിവിയും തെളിവാണ്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപമുള്ള ഹോട്ടലിലേക്കു പോയ നീതു അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.