കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ നീതുതട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ. കളമശ്ശേരിയിലെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതുരാജാണ്(29) കുഞ്ഞിനെ തട്ടിയെടുത്തത്. കുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു ശ്രമം. കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിന്റെ ശ്രമം. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി

ഇബ്രാഹിമിൽ നിന്ന് നീതു ഗർഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. ടിക് ടോക്കിലൂടെയാണ് ഇരുവരും കൂടുതൽ അടുത്തത്. അതിന് ശേഷമായിരുന്നു പ്രണയത്തിലേക്ക് നീങ്ങിയത്. പൊലീസ് കസ്റ്റഡിയിലുള്ള നീതു പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ വിശദമായ ആസൂത്രണം നീതു നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്. നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തതാണ് നിർണ്ണായകമായത്.

കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്‌പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്‌പി കൂട്ടിച്ചേർത്തു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ഡോക്ടറുടെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. സ്‌റ്റെതസ്‌കോപ്പും അണിഞ്ഞെത്തിയ നീതു കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയമാക്കി. അതിന് ശേഷമാണ് തന്ത്രത്തിൽ കുട്ടിയുമായി മുങ്ങിയത്.

കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നീതുവിനെ പിടികൂടി. കുട്ടിയെ മോചിപ്പിച്ചു. നീതു കുറ്റസമ്മതവും നടത്തി. ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടായിരുന്നു നീതുവിന്.

ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാൻ തീരുമാനിച്ചതോടെ ബ്ലാക്മെയിൽ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാൻ നീതു കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുൻപ് ഇവർ ഗർഭം അലസിപ്പിക്കുകയും ചെയ്തു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പൊലീസിനോട് പറഞ്ഞു.

ഈ വിവരങ്ങൾ വെച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ നീക്കം. കോട്ടയത്ത് എത്തിച്ച ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ഉൾപ്പെടെ പൊലീസ് കടക്കും. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിയാകും ചോദ്യം ചെയ്യൽ നടത്തുക. നീതുവിന്റെ ഭർത്താവ് വിദേശത്താണുള്ളത്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനിലെത്തിയിരുന്നു.

എന്നാൽ ഇവർക്കാർക്കും തന്നെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇല്ലായിരുന്നു. ഗർഭിണിയായത് ഭർത്താവിന് അറിയാമെന്നും സൂചനയുണ്ട്.