കാഠ്മണ്ഡു: ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായതോടെ നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പ്രധാനമന്ത്രി കെ.പി ശർമ ഒലി പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ ചെയ്തു. പാർട്ടിക്കുള്ളിലെ അധികാര തർക്കം രൂക്ഷമായതോടെയാണ് പാർലമെന്റ് പിരിച്ചുവിടാൻ ശർമ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാർശ ചെയ്തത്. മുൻ പ്രീമിയർ പ്രചണ്ഡയുമായി പാർട്ടിക്കുള്ളിൽ തുടരുന്ന അധികാര വടംവലിയാണ് ശർമ ഒലിയുടെ നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യപ്രതിപക്ഷ പാർട്ടിയായ നേപ്പാളി കോൺഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ശുപാർശ രാഷ്ട്രപതിക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗം പി.ടി.ഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. രാഷ്ട്രപതി ഭവനിൽ നേരിട്ടെത്തി പ്രധാനമന്ത്രി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഒലിയുടെ തീരുമാനത്തിനെതിരേ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിർന്ന എൻ.സി.പി നേതാവും മുൻ പ്രധാനമന്ത്രിയുമായ മാധവ് കുമാർ വ്യക്തമാക്കി. ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാർലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ കൊണ്ടുവന്ന ഭരണഘടാന കൗൺസിൽ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കാൻ ഒലിക്ക് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. ഒലിക്കെതിരേയുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് മാധവ്, പ്രചണ്ഡ വിഭാഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

സഖ്യസർക്കാരിന് മാവോയിസ്റ്റുകൾ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 2016 ജൂലൈയിൽ ഒലി സർക്കാർ രാജിവച്ചിരുന്നു. തുടർന്ന് 2018 ഫെബ്രുവരിയിലാണ് ഒലി വീണ്ടും നേപ്പാളിൽ പ്രധാനമന്ത്രിയായി അധികാരം ഏറ്റത്. സിപിഎൻ–യുഎംഎൽ അധ്യക്ഷനായ കെ.പി. ശർമ ഒലി, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ രാജിവെച്ച ഒഴിവിലാണ് രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്.

2028 ജൂൺ ആറിനാണ് സിപിഎൻ (മാവോയിസ്റ്റ് സെന്റർ) പിന്തുണയോടെ ദ്യൂബ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഇടതുമുന്നണിയിൽ സിപിഎൻ–യുഎംഎൽ പാർട്ടിയുടെ ഘടകകക്ഷിയായാണു ഡിസംബറിൽ തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. തിരഞ്ഞെടുപ്പിൽ സിപിഎൻ–യുഎംഎൽ, സിപിഎൻ (മാവോയിസ്റ്റ് സെന്റർ) എന്നീ പാർട്ടികൾ ചേർന്നുള്ള ഇടതുമുന്നണിക്കു നേപ്പാൾ പാർലമെന്റിലെ 275ൽ 174സീറ്റു നേടാൻ കഴിഞ്ഞിരുന്നു.

സർക്കാരിന്റെ മോശം പ്രവർത്തനവും എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടി ഏപ്രിൽ ആദ്യം പാർട്ടിതന്നെ ഒലിയിൽനിന്ന് രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിക്കൊപ്പം പാർലമെന്റ് തന്നെ പിരിച്ചു വിട്ട് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ് ഒലി.