തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിനെതിരെ പ്രതികരിച്ചതിന് വേട്ടയാടപ്പെട്ട ഉദ്യോഗാർത്ഥിയുടെ പോരാട്ടത്തിന്റെ വിജയം കൂടിയായി മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ലോകായുക്ത വിധി. കെ.ടി അദീബിന് വഴി നീക്കങ്ങളിലൂടെ കെ.ടി ജലീൽ നിയമനം നൽകുമ്പോൾ നിശ്ചിത യോഗ്യതയുണ്ടായിട്ടും തഴയപ്പെട്ട വ്യക്തിയായിരുന്നു കുറ്റിപ്പുറം മാൽകോ ടെക്സ് അക്കൗണ്ട്സ് മാനേജർ സഹീർ കാലടി.

എം.ബി.എ, എം.കോം തുടങ്ങിയ യോഗ്യതയും ഉന്നത തസ്തികയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയവും ഉണ്ടായിരുന്ന സഹീർ കാലടിയെ നിയമനത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ പരസ്യമായി പ്രതികരിച്ചതോടെ നിലവിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ കടുത്ത പീഡനം ഏൽക്കേണ്ടി വന്നു. മന്ത്രിതലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് എം.ഡി മുൻവൈരാഗ്യം തീർക്കുകയായിരുന്നു. സർക്കാറിന്റെ ഒത്താശയിൽ പീഡനം തുടർന്നതോടെ സഹീർ 20 വർഷം സർവീസ് ശേഷിക്കെ ജോലിയിൽ നിന്നും രാജിവെച്ചു. ഈ വിഷയം സംബന്ധിച്ച് നിരവധി പരാതികൾ നൽകി നിയമ പോരാട്ടം തുടരുകയാണ് സഹീർ കാലടി ഇപ്പോഴും. ജോലി രാജിവെച്ചിട്ടും അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ് സർക്കാർ. ഇതിനെതിരെ പോരാട്ടം തുടരുമെന്ന് സഹീർ കാലടി വ്യക്തമാക്കി.

സഹീറിന്റെ പോരാട്ടകഥ

ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതോടെ ജോലി ചെയ്തിരുന്ന മാൽകോ ടെക്സിലെ ഫിനാൻസ് മാനേജർ സ്ഥാനം രാജി വയ്ക്കേണ്ടി വന്ന സഹീറിനു പിന്നീട് സർക്കാരിൽ നിന്ന് കടുത്ത അവഗണനയായിരുന്നു. രാജി വെച്ച ശേഷം ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങൾ സഹീറിനു ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങൾ പൂർണമായി ലഭ്യമാക്കണമെന്നും മാൽകോ ടെക്സിലെ അഴിമതി അന്വേഷിക്കണമെന്നും തന്റെ രാജിയിൽ വ്യവസായ വകുപ്പ് ഉന്നതരുടെ ബന്ധം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു രാജി വെച്ച് അഞ്ചു പരാതികളാണ് മുഖ്യമന്ത്രിക്ക് നൽകിയത്. ഒരു പരാതിയിലും നടപടി വന്നിട്ടില്ല.

മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ചട്ടം മറികടന്ന് നിയമിച്ചത് വലിയ വിവാദമായിരുന്നു. സഹീറിനു ലഭിക്കേണ്ട പോസ്റ്റാണ് അദീബിനു പോയത്. മാധ്യമങ്ങൾ ഇതുയർത്തി വാർത്ത നൽകിയിരുന്നു. ഇതോടെ സഹീർ ജോലി ചെയ്തിരുന്ന മാൽകോ ടെക്സിൽ നിന്നും തൊഴിൽ പീഡനങ്ങൾ നേരിടേണ്ടി വരുകയും ഇരുപത് വർഷം സർവീസ് ബാക്കിയിരിക്കെ ജോലി രാജിവയ്ക്കേണ്ടി വരുകയും ചെയ്തു. മുഴുവൻ കാലയളവ് കണക്കാക്കുമ്പോൾ ഒരു കോടിയിലേറെ രൂപ ശമ്പളമായി ലഭിക്കേണ്ടിയിരുന്ന ജോലി തനിക്ക് ഇട്ടൊഴിഞ്ഞു പോകേണ്ടി വന്നു എന്നാണ് പരാതിയിൽ സഹീർ ചൂണ്ടിക്കാട്ടുന്നത്. എം. ഡി നടത്തിയ അഴിമതികൾ തെളിവ് സഹിതം ചൂണ്ടിക്കാണിച്ച് ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, രജിസ്ട്രാറായ ഹാന്റ്ലൂം ഡയറക്ടർ എന്നിവർക്കും കൂടാതെ തൊഴിൽ പീഡനം, ഭീഷണി വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

കാര്യമായ ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. സഹീറിന്റെ പ്രശ്നം കേരള നിയമസഭയിൽ മുഖ്യമന്ത്രിയോട് ചോദ്യമായി പി.കെ.അബ്ദുറബ് എംഎൽഎ. ഉന്നയിച്ചിരുന്നു. ഹൈക്കോടതിയിൽ ഒരു റിട്ടും സഹീർ നൽകിയിട്ടുണ്ട്. ഇതിൽ കാടാമ്പുഴ പൊലീസ് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം സഹീറിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സുതാര്യമായ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള നിയമ പോരാട്ടം തുടരുകയാണ് ഇപ്പോൾ സഹീർ. കേരള ഹൈക്കോടതിയിൽ റിട്ട് ഹരജിയും സഹീർ നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ വ്യവസായ മന്ത്രിക്ക് കൈമാറിയതായുള്ള മറുപടി മാത്രമാണ് സഹീറിനു ലഭിച്ചത്. മന്ത്രി കെ.ടി.ജലീൽ ഉൾപ്പെട്ട ബന്ധു നിയമന വിവാദത്തിൽ യഥാർത്ഥ രക്തസാക്ഷി സഹീറാണ്. സഹീറിനു തന്റെ ജോലി നഷ്ടമായി. ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചപ്പോൾ യഥാർത്ഥത്തിൽ ഈ പോസ്റ്റ് ലഭിക്കേണ്ടിയിരുന്നത് സഹീറിനായിരുന്നു. യോഗ്യതകൾ പ്രകാരം സഹീർ ആയിരുന്നു യോഗ്യതയുള്ള അപേക്ഷാർഥി. എന്നാൽ തന്റെ ബന്ധുവിന് ജലീൽ ഈ പോസ്റ്റ് ദാനം ചെയ്തു. മാധ്യമങ്ങൾ സഹീറിന്റെ യോഗ്യത ഉയർത്തിക്കാട്ടി തുടരൻ വാർത്തകൾ നൽകി. മന്ത്രി ജലീൽ ആർക്കും പരാതിയില്ലല്ലോ എന്ന് തുടരൻ പ്രസ്താവനകൾ നടത്തി.

സംഭവം വിവാദമായപ്പോൾ അദീബിനു രാജിവെച്ച് ഒഴിവാകേണ്ടി വന്നു. മന്ത്രി സഹീറിനു പരാതിയില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയ സമയത്ത് സഹീർ തന്റെ ഫെയ്സ് ബുക്കിൽ ഒരു കുറിപ്പിട്ടു. അർഹതയുള്ള പോസ്റ്റ് അദീബ് റാഞ്ചിക്കൊണ്ട് പോയത് വിശദമാക്കിയായിരുന്നു സഹീറിന്റെ കുറിപ്പ്. മാധ്യമങ്ങൾ ഇതും വാർത്തയാക്കി. ഇതോടെ മന്ത്രി ജലീൽ പൂർണമായും സഹീറിനു എതിരായി. മാൽകോ ടെക്സ് എംഡി അഴിമതി ചൂണ്ടിക്കാട്ടിയതിന് സഹീറിനു എതിരായിരുന്നു. ബന്ധു നിയമന പ്രശ്നം വന്നപ്പോൾ വ്യവസായ മന്ത്രിയുടെ മന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെ സഹായം മാൽകോ ടെക്സ് എംഡിക്ക് ലഭിച്ചു. ഇതോടെ എംഡിയിൽ നിന്ന് നേരിടേണ്ടി വന്ന തൊഴിൽ പീഡന പരമ്പരയെ തുടർന്നാണ് മാൽകോ ടെക്സ് ഫിനാൻസ് മാനേജർ സ്ഥാനം സഹീർ രാജിവെച്ച് ഒഴിയുന്നത്. മാൽകോ ടെക്സിലെ അഴിമതിയും ആനുകൂല്യങ്ങൾ നൽകാത്തതും ചൂണ്ടിക്കാട്ടി സഹീർ നൽകിയ പരാതിക്ക് അവഗണ തന്നെയാണ് തുടരുന്നത്.