ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധം കൂടുതൽ ഊഷ്മളതയിലേക്ക്. കരസേനാ മേധാവി ജനറൽ എം.എം. നരവനെ നേപ്പാളിലെത്തിയത് നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന് കൂടിയാണ് കഠ്മണ്ഡു വിമാനത്താവളത്തിൽ നേപ്പാൾ കരസേന ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്. ജനറൽ പ്രഭു റാം സ്വീകരിച്ചു. നേപ്പാൾ രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരി, പ്രധാനമന്ത്രി കെ.പി. ശർമ ഒലി എന്നിവരുമായി ഇന്നു കൂടിക്കാഴ്ച നടത്തും.

ഉത്തരാഖണ്ഡിലെ ചില പ്രദേശങ്ങൾ നേപ്പാൾ ഭൂപടത്തിൽ ചേർത്തതിനെത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ വഷളായ ബന്ധം ഊഷ്മളമാക്കാൻ ലക്ഷ്യമിട്ടാണു നരവനെയുടെ 3 ദിവസത്തെ സന്ദർശനം. ഇന്ത്യയും നേപ്പാളും തമ്മിലുള്ള വിദേശകാര്യ നയത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് ശ്രമം. ഇന്ത്യൻ കരസേനാ മേധാവി എം.എം.നരവാനേയ്ക്ക് ഔദ്യോഗിക ബഹുമതി നൽകി നേപ്പാൾ ആദരിക്കും മുന്നേ ഇന്ത്യൻ അംബാസഡർ നേപ്പാൾ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ നേപ്പാളിലെ സ്ഥാനപതി വിനയ് മോഹൻ ഖ്വാത്രയാണ് നേപ്പാൾ വിദേശകാര്യ സെക്രട്ടറി ഭരത് രാജ് പൗദിയാലുമായി കൂടിക്കാഴ്ച നടത്തിയത്. വളരെ ഫലപ്രദവും ഉഷ്മളവുമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും ഇന്ത്യാ നേപ്പാൾ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചതായും ഖ്വാത്ര പറഞ്ഞു. ഇന്ത്യാ നേപ്പാൾ സൗഹൃദത്തിൽ കരസേനാ ബന്ധം ഏറെ നിർണ്ണായകമാണെന്നത് എം.എം.നരവാനേയുടെ സന്ദർശനം സൂചിപ്പിക്കുന്നതായും ഖ്വാത്ര പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് കരസേനാ മേധാവി എത്തിയത്.

നേപ്പാൾ സൈനിക മേധാവി ജനറൽ പൂർണ ചന്ദ്ര താപ്പയുടെ ക്ഷണപ്രകാരമാണ് എം എം നരവനെ നേപ്പാളിൽ എത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം നേപ്പാളിൽ സന്ദർശനം നടത്തുന്നത്. അടുത്തിടെ ഇന്ത്യ നേപ്പാൾ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇത് പരിഹരിക്കുന്നതിനുള്ള പ്രത്യേക ദൗത്യവുമായാണ് അദ്ദേഹം നേപ്പാൾ സന്ദർശിച്ചത്. റോ മേധാവി സമന്ത് ഗോയലും അടുത്തിടെ നേപ്പാളിൽ സന്ദർശനം നടത്തിയിരുന്നു. പതിവിന് വിപരീതമായ സന്ദർശനം മാധ്യമങ്ങളിൽ പരസ്യമാക്കിയാണ് റോ മേധാവി നേപ്പാളിലെത്തിയത്.

നേപ്പാളിനെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ നീക്കം നടത്തുന്ന ചൈനക്ക് പരസ്യമായ മറുപടിയെന്നോണമാണ് ഈ സന്ദർശനങ്ങളെ വിലയിരുത്തുന്നത്. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിമ്പിയാധുര തുടങ്ങിയ പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തിയാണ് നേപ്പാളിലെ ഒലി സർക്കാർ ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചത്. എന്നാൽ നേപ്പാൾ ജനസമൂഹത്തിൽ ചൈനയെക്കാളും ഇന്ത്യയോടുള്ള മമത സർക്കാരിന് തിരിച്ചടിയാവുകയായിരുന്നു.

നേപ്പാളിന്റെ ചില ഗ്രാമപ്രദേശങ്ങളിൽ ചൈന കടന്ന് കയറ്റം നടത്തിയതും ഒലി സർക്കാരിന് ക്ഷീണമായി. നേപ്പാളിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി പ്രകോപനങ്ങൾ ഉണ്ടായെങ്കിലും സംയമനം പാലിക്കുകയായിരുന്നു ഇന്ത്യ ചെയ്തത്. പിന്നീട് ഇന്ത്യാ വിരുദ്ധതയിൽ നിന്നും നേപ്പാൾ പിന്നോട്ട് പോയി. പുതിയ ഭൂപടം അടങ്ങിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാതെയും, നവരാത്രി ആഘോഷ കാർഡുകളിൽ സർക്കാർ പഴയ ഭൂപടം ഉൾപ്പെടുത്തിയുമാണ് നിലപാടിൽ തങ്ങൾ മാറ്റം വരുത്തിയെന്ന സൂചന നേപ്പാൾ പുറത്ത് വിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ആശംസ നേർന്നു.

മ്യാന്മർ, മാലിദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്താൻ, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ രാജ്യങ്ങളിൽ ചൈന സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി. ഇതിന്റെ ഭാഗമായി കരസേന മേധാവി മ്യാന്മർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിലേക്കുള്ള സന്ദർശനം.