തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ അധ്യായന വർഷത്തിന് തുടക്കമായി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇക്കുറി ക്ലാസുകൾ തുടങ്ങിയത്. പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോൾ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികൾ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.

മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുരുന്നുകളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ ഡിജിറ്റൽ മാധ്യമത്തിലൂടെ കൂട്ടുകൾക്ക് വിദ്യാഭ്യാസം നൽകി. ഇക്കുറിയും ഉത്തരവാദിത്യ ബോധത്തോടെ ക്ലാസുകൾ നൽകും. കഴിഞ്ഞ അധ്യയന വർഷം ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്‌നം ബഹുജന പിന്തുണയോടെ അതിജീവിച്ചു. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ല ക്ഷത്തോളം കുട്ടികൾക്ക് ഇത് എത്തിക്കാനായി. കേരളം ഒറ്റക്കെട്ടായി നിന്നാണ് പരിഹാരമുണ്ടാക്കിയത്.

ഇത്തവണ ഒരു പടി കൂടി കടന്ന് സ്വന്തം അദ്ധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സൗകര്യമരുക്കും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് ഇത് മാനസിക പ്രയാസങ്ങളുണ്ടാക്കും. ലോകം മുഴുവൻ ഇങ്ങനെയാണെന്ന് അവർക്ക് പറഞ്ഞു കൊടുക്കണം. വീണ്ടും സ്‌കൂളുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി കുരുന്നുകളോട് പറഞ്ഞു.

മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വർഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാന്നിധ്യത്തിൽ അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും മധുരം നൽകിയുമൊക്കെയാണ് ആഘോഷിച്ചത്. കഴിഞ്ഞ വർഷവും കോവിഡ് മഹാമാരിക്കിടയിൽ ലളിതമായാണ് പ്രവേശനോത്സവം നടത്തിയത്.

ഓൺലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോൾ തിരുവനന്തപുരം കോട്ടൺഹിൽസ് സ്‌കൂളിൽ സജ്ജീകരിച്ച വേദിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അക്ഷരദീപം തെളിയിച്ചു. കോവിഡ് വ്യാപനം കുറയുമ്പോൾ വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തിൽ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.