ജോഹന്നാസ് ബെർഗ്: കൊറോണയുടെ പരിണാമത്തിന് അവസാനമില്ല. ജനിതകമാറ്റം സംഭവിച്ച് പിന്നെയും ഒരു പുതിയ വകഭേദം ഉണ്ടായിരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയഈ വകഭേദം മറ്റു ഇനങ്ങളേക്കാൾ കൂടുതൽ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനിൽ കണ്ടെത്തിയ ആദ്യ കൊറോണയിൽ നിന്ന് ധാരാളം മാറ്റങ്ങൾ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ കമ്മ്യുണീക്കബിൾ ഡിസീസസിലെ വിദഗ്ദർ പറയുന്നത്.

മെയ്‌ മാസം ആദ്യം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കോവിഡിന്റെ ഒന്നാം വരവിൽ തന്നെ കണ്ടെത്തിയ സി. 1 എന്ന സരണിയിൽ പെട്ടതാണ് ഈ വൈറസ്. പ്രതിവർഷം 41.8 ജനിതകമാറ്റങ്ങൾ എന്ന നിരക്കിലാണത്രെ ഇതിന് ജനിതകമാറ്റം വന്നിരിക്കുന്നത്. മറ്റു വകഭേദങ്ങളിൽ കാണപ്പെടുന്ന ജനിതകമാറ്റ നിരക്കിന്റെ ഇരട്ടിയാണിത്.

പ്രതിമാസം 1 ശതമാനമാണ്ഈ വകഭേദത്തിന്റെ വ്യാപനത്തിലുള്ള് വർദ്ധനവ് എന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ പറയുന്നു. ആൽഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ കാര്യത്തിൽ കണ്ടതുപോലെ ഈ വകഭേദവും വ്യാപനതോതിൽ ക്രമമായ വർദ്ധനവ് പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനരീതിയേയും ശേഷിയേയും സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ടെങ്കിലും പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ പറയുന്നത് ഈ വകഭേദത്തിന് ആന്റിബോഡികളെ കബളിപ്പിക്കാൻ സാധിക്കുമെന്നാണ്.

കോവിഡ് വാക്സിൻ എടുത്ത് 14 ദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച 400 പേരുടെ വിശദപരിശോധനയിൽ തെളിഞ്ഞത് ഈ പുതിയ വകഭേദം ബാധിച്ചവരിൽ കൊറോണയുടെ വൈറൽ ലോഡ് മറ്റ് ഇനങ്ങൾ ബാധിച്ചവരിലേതിനേക്കാൾ കൂടുതലാണ് എന്നായിരുന്നു. ഇതിനെതിരെ വാക്സിന്റെ പ്രഭാവം വളരെ കുറവാണ് എന്നാണ് ഇത് തെളിയിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ വാദം.