വെല്ലിങ്ടൺ: ആറ് മാസമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ന്യൂസിലൻഡിൽ ഡെൽറ്റ വകഭേദം പടർന്നതോടെ ആശങ്ക ഏറുന്നു. പൂജ്യത്തിൽ നിന്ന് ഒറ്റയടിക്ക് 277 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് വകഭേദമായ ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു.

പക്ഷെ, അപ്പോഴേക്കും ഡെൽറ്റ കേസുകൾ ഒന്നിൽ നിന്നും 277 ആയി ഉയർന്നു. പിന്നാലെ ഓക്ക്‌ലൻഡിലാണ് ഡെൽറ്റ ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. എന്നാൽ, രാജ്യത്തെ മെഡിക്കൽ സിസ്റ്റത്തിലും ഡോക്ടർമാരിലും തനിക്ക് വിശ്വാസമുണ്ടെന്നും സീറോകോവിഡിലേക്ക് രാജ്യം തിരിച്ചെത്തുമെന്നും ജസീന്ത ആർഡൻ വ്യക്തമാക്കി.

ലോക്‌ഡൗൺ പ്രഖ്യാപിച്ചും കോവിഡ് ബാധിച്ചവരോട് സമ്പർക്കമുണ്ടായിരുന്നവരെ ക്വാറന്റൈനിലാക്കിയും ടെസ്റ്റുകൾ നടത്തിയും കോവിഡിനെ പിടിച്ചുകെട്ടിയ ന്യൂസിലൻഡ് പ്രതിരോധം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഡെൽറ്റ വ്യാപനം തടയാൻ ഈ തന്ത്രം പര്യാപ്തമല്ലെന്നാണ് വിമർശനം.

ന്യൂസിലൻഡിൽ ഇതുവരെ രൂപപ്പെട്ടതിൽ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററാണ് ഇപ്പോൾ ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്- 277 കേസുകൾ. നേരത്തെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ തുടരാനാണ് പ്രധാനമന്ത്രി ജസീന്ത ആർഡന് ആരോഗ്യ വിദഗ്ധരിൽ നിന്ന് ലഭിച്ച നിർദ്ദേശം.

എന്നാൽ ഡെൽറ്റ വകഭേദത്തെ ഇല്ലാതാക്കാമെന്ന് കരുതുന്നത് വെറും അസംബന്ധമാണെന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ അഭിപ്രായം. ന്യൂസിലൻഡിന് സാധിക്കില്ലത്. ഓസ്‌ട്രേലിയ ഏകദേശം 18 മാസം കോവിഡ് സീറോ പോളിസി പിന്തുടർന്നു. ഡെൽറ്റ പടർന്നതോടെ കോവിഡിനെ തുടച്ചുനീക്കുന്നതിനെ കുറിച്ചല്ല, നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ചിന്തയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ന്യൂസിലൻഡിലെ 50 ലക്ഷം ജനങ്ങളിൽ 26 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതുകൊണ്ടുതന്നെ കോവിഡ് പ്രതിരോധം ശരിയായ ദിശയിലാണെന്നാണ് ജസീന്തയുടെ നിലപാട്.

'ഞങ്ങൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. ജനങ്ങളുടെ ജീവിതം കഴിയുന്നത്ര സാധാരണ നിലയിലാക്കാനാണ് ശ്രമിച്ചത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ചു കാലം മാത്രമാണ് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയത്. പൗരന്മാരുടെ ജോലികളും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. സമ്പദ്വ്യവസ്ഥ കോവിഡിന് മുമ്പുള്ള അവസ്ഥയിൽ തന്നെയെത്തി'- ജസീന്ത ആർഡൻ പറഞ്ഞു.

ന്യൂസിലൻഡിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിരക്ക് മെച്ചപ്പെടുമ്പോൾ ബദൽ നയങ്ങൾ പരിശോധിക്കാമെന്ന് ജസീന്ത പറഞ്ഞു. നിലവിൽ ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും എടുത്തത്. ലോക്ക്ഡൗൺ എന്ന മാർഗം എന്നന്നേക്കുമായി ഉപയോഗിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ജസീന്ത വ്യക്തമാക്കി.