അബുദാബി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാൻ പത്ത് ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 56 റൺസ് എന്ന നിലയിലാണ്.

ഓപ്പണർമാരായ ഹസ്രത്തുള്ള സസൈ (2), മുഹമ്മദ് ഷെഹ്സാദ് (4), റഹ്‌മാനുള്ള ഗുർബാസ് (6) ഗുൽബാദിൻ നെയ്ബ് (15)എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. ആഡം മിൽനെ, ട്രന്റ് ബോൾട്ട്, ടിം സൗത്തി, ഇഷ് സോധി എന്നിവർക്കാണ് വിക്കറ്റ്. നജീബുള്ള സദ്രാനും നായകൻ മുഹമ്മദ് നബിയുമാണ് ക്രീസിൽ.

ഷെഹ്സാദിന്റെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. മിൽനെയുടെ ബൗൺസർ കളിക്കാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർ ഡെവോൺ കോൺവേയ്ക്ക് ക്യാച്ച് നൽകി. സസൈ, ബോൾട്ടിന്റെ പന്തിൽ മിച്ചൽ സാന്റ്നർക്ക് ക്യാച്ച് നൽകി. ഗുർബാസ്, സൗത്തിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.

ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ന്യൂസിലൻഡിനെ ഫീൽഡിംഗിനയക്കുകയായിരുന്നു. ഈ മത്സരത്തിന്റെ ഫലം കാത്തിരിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണ്. മത്സരത്തിൽ ന്യൂസിലൻഡ് പരാജയപ്പെട്ടാൽ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ വർധിക്കും. നമീബിയക്കെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.

അഫ്ഗാൻ നിരയിൽ ഒരു മാറ്റമുണ്ട്. ഷറഫുദ്ദീൻ അഷ്‌റഫിന് പകരം മുജീബുർ റഹ്‌മാൻ കളിക്കും. പരിക്കിനെ തുടർന്ന് മുജീബുർ റഹ്‌മാൻ പുറത്തായിരുന്നു. താരത്തിന്റെ തിരിച്ചുവരവ് അഫ്ഗാന്റെ സ്പിൻ ബൗളിങ്ങിന് കരുത്താകും.

കിവീസിനെ ഉയർന്ന റൺറേറ്റിൽ മറികടന്നാൽ അഫ്ഗാനും സെമിയിലെത്താനുള്ള സാധ്യതയുണ്ട്. എന്നാൽ നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ, നമീബിയയെ തോൽപ്പിച്ചാൽ അഫ്ഗാന്റെ സാധ്യതകളും അവസാനിക്കും. നെറ്റ്റൺറേറ്റിന്റെ കാര്യത്തിൽ ഇന്ത്യ, അഫ്ഗാനേക്കാൾ മുന്നിലാണ്.

ന്യൂസിലൻഡ്: മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ, ഡെവോൺ കോൺവെ, ജയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ആഡം മിൽനെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്റ് ബോൾട്ട്.

അഫ്ഗാനിസ്ഥാൻ: ഹസ്രത്തുള്ള സസൈ, മുഹമ്മദ് ഷഹ്സാദ്, റഹ്‌മാനുള്ള ഗുർബാസ്, നജീബുള്ള സദ്രാൻ, ഗുൽബാദിൻ നെയ്ബ്, മുഹമ്മദ് നെയ്ബ്, കരീം ജനാത്, റാഷിദ് ഖാൻ, നവീനുൽ ഹഖ്, ഹമീദ് ഹസൻ, മുജിബ് ഉർ റഹ്‌മാൻ.