അടൂർ: വിജിലൻസിൽ രണ്ട് കേസുകൾ. ഇതിന് പുറമേ നിരവധി ക്രിമിനൽ കേസുകൾ വേറെയും. ഏറെയും വ്യാജരേഖ ചമച്ചതിന്റെ പേരിലുള്ളത്. വിവാദ നായകനായ സിപിഎം കൗൺസിലർ ഷാജഹാനെ നഗരസഭാ ചെയർപേഴ്സൺ ആക്കാൻ നീക്കം. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ മാനസപുത്രനായ ഷാജഹാനെ ചെയർമാനാക്കാനുള്ള നീക്കത്തിനെതിരേ ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നു.

നഗരസഭയിൽ രണ്ടര വർഷം വീതം ചെയർമാൻ സ്ഥാനം പങ്കിടുകയാണ്. ആദ്യ രണ്ടര വർഷം സിപിഐയിലെ ഡി. സജിയായിരുന്നു ചെയർമാൻ. അദ്ദേഹത്തിന്റെ കാലാവധി ഉടൻ അവസാനിക്കും. പിന്നെയുള്ള രണ്ടര വർഷം സിപിഎമ്മിന്റെ ഊഴമാണ്. നിലവിലെ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, മഹേഷ് കുമാർ എന്നിവരെയാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള ഷാജഹാനെ നിയമിക്കാനാണ് ജില്ലാ സെക്രട്ടറിക്ക് താൽപര്യം.

രണ്ടു വിജിലൻസ് കേസുകളിൽ അടക്കം പ്രതിയായ ഷാജഹാനെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തി കാണിക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. 2010ൽ ഈ വ്യക്തി കൗൺസിലറായിരുന്ന കാലത്തെ പ്രശ്നങ്ങൾ നിസാരമായി കാണാൻ കഴിയില്ലെന്നു കത്തിൽ പറയുന്നു.

മരിച്ചുപോയ സ്ത്രീയുടെ പേരിൽ കള്ളപ്രമാണത്തിൽ എഗ്രിമെന്റ് വച്ച് സ്വന്തം പേരിൽ വാടക കരാർ ചമച്ചു നഗരസഭ ലൈസൻസ് എടുത്ത സംഭവം അന്ന് വലിയ വിവാദമായിരുന്നു. വിവിധ കോളനികളിലെ പട്ടികജാതിക്കാർക്കു കരഭൂമിക്കു പകരം പുതിയ വയൽ വാങ്ങി നൽകി പറ്റിച്ചു പണം തട്ടിയ സംഭവത്തിലാണു രണ്ടാമത്തെ വിജിലൻസ് കേസ്.

പട്ടികജാതിക്കാരായ 16 പേർ ഇപ്പോഴും ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഇയാളുടെ വീട്ടിൽ നിന്നു നഗരസഭാ സെക്രട്ടറി, തഹസീൽദാർ, വില്ലേജ് ഓഫിസർ, സപ്ലൈ ഓഫിസർ തുടങ്ങിയവരുടെ സീലുകൾ റെയ്ഡിൽ കണ്ടെടുത്തിരുന്നെങ്കിലും വ്യാജ രേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കേസ് സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർത്തു. ഗുണഭോക്താക്കളുടെ വ്യാജ പട്ടിക നൽകി തട്ടിപ്പ് നടത്താൻ ശ്രമിച്ചതു തടഞ്ഞ ജീവനക്കാരിയെ മർദിച്ച സംഭവവുമുണ്ടായി. പാർട്ടി ജില്ലാ സെക്രട്ടറി ഇടപെട്ട് ഇയാളെക്കൊണ്ടു ജീവനക്കാരിയോടു മാപ്പു പറയിച്ചാണു പ്രശ്നം അവസാനിപ്പിച്ചത്.

ഇയാൾ ഉപയോഗിച്ചു കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് പരാതിയുമായി യഥാർഥ സ്‌കൂട്ടർ ഉടമ അടൂർ പൊലീസിനെ സമീപിച്ചിരുന്നു. തന്റെ വാഹനത്തിന്റെ നമ്പരാണ് ഇയാളുടെ സ്‌കൂട്ടറിനുള്ളത് എന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. പക്ഷേ, ഷാജഹാനെതിരേ നടപടി ഉണ്ടായില്ല. അയാൾക്ക് അബദ്ധം പറ്റിപ്പോയതാണെന്ന് പറഞ്ഞ് പൊലീസ് പരാതിക്കാരനെ തിരിച്ച് അയയ്ക്കുകയായിരുന്നു. ഇയാൾ വീണ്ടും വ്യാജനമ്പർ വച്ച സ്‌കൂട്ടറിൽ സ്ഞ്ചരിക്കുകയാണെന്ന് പറയുന്നു. സ്‌കൂട്ടർ മോഷണമുതലാണോ എന്നു പോലും കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ല. ജില്ലാ സെക്രട്ടറിയുടെ വലംകൈയായ ആളെ തൊടാൻ പൊലീസിനും ഭയമാണ്.

ജില്ലയിലെ ഉന്നത നേതാവിന്റെ താൽപര്യപ്രകാരമാണു ഇത്രയും ദുഷ്പേരുള്ള ഒരാളെ നഗരസഭാ ചെയർമാനാക്കാൻ നീക്കം നടക്കുന്നത്. പ്രാദേശിക ഘടകത്തിന്റെയും പൊതുസമൂഹത്തിന്റെയും എതിർപ്പുകൾ അവഗണിച്ചുള്ള ഏതു തീരുമാനവും പാർട്ടിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ അടൂരിലും ജില്ലയിലുമുണ്ടാക്കുമെന്നു കത്തിൽ പറയുന്നു. വിവാദ നായകൻ ചെയർമാൻ ആകുമെന്നറിഞ്ഞതോടെ നഗരസഭയിലെ 15ൽ അധികം ജീവനക്കാർ സ്ഥലമാറ്റ അപേക്ഷ നൽകിയെന്നും പറയുന്നു.