കാസർകോട്: ജനുവരി അഞ്ചാം തീയതി പുലർച്ചെ നാലുമണിയോടുകൂടി കാസർകോട് പെരുമ്പള സ്വദേശിനി അഞ്ജുശ്രീ പാർവ്വതി (19) മംഗലാപുരത്തെ സ്വകാശുപത്രിയിൽ മരച്ചതിന് പിന്നാലെ കുടുംബം പരാതിയുമായി മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെ എത്തുന്നു. ഡിസംബർ 31-ആം തീയതി വൈകുന്നേരം കാസർകോട് മംഗലാപുരം ദേശീയപാതയിലെ അടുക്കത്ത ബൈലിലെ അൽ റൊമാൻസിയ കുഴിമന്തി കടയിൽ നിന്നും വാങ്ങിയ ചിക്കൻ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ തങ്ങളുടെ കുട്ടി മരിച്ചതായി സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഓൺലൈനിൽ ഓർഡർ വിവരങ്ങളും പൊലീസിനും കൈമാറുന്നു. സംഭവം വാർത്തയായത് കൂടി കേരളത്തിലെ എല്ലാ മാധ്യമങ്ങളും കാസർഗോഡ് കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ 19കാരി മരിച്ച വിവരം വാർത്തകളായി വന്നുതുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി മൂന്നോളം വീഡിയോ വാർത്തകളും അഞ്ചോളം വെബ് വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധ എന്ന വാർത്ത പ്രസിദ്ധീകരിച്ചെങ്കിലും കാസർകോട്ട് പൊലീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള വാർത്തകളിൽ ഭക്ഷ്യവിഷബാധയിൽ സംശയമുണ്ടെന്ന് വ്യക്തമായി മറുനാടൻ എക്‌സ്‌ക്ലൂസീവിലുടെ പെൺകുട്ടിയുടെ വീട്ടിൽ നിന്നുള്ള ദൃശ്യ വാർത്തയിൽ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എലി വിഷം അകത്തു ചെന്നാണ് പെൺകുട്ടി മരിച്ചതെന്ന വിവരം മറുനാടൻ മലയാളിയാണ് ആദ്യം പുറത്തുവിടുന്നത്. അങ്ങനെയാണെങ്കിൽ പെൺകുട്ടി എന്തുകൊണ്ട് മരണം തിരഞ്ഞെടുത്തു എന്നുള്ള അന്വേഷണം ഞങ്ങളെ കൊണ്ടെത്തിച്ചത് അഞ്ജുശ്രീയുടെ ആൺ സുഹൃത്തിലേക്കാണ്.

41 ദിവസം മുമ്പ് വയറ് സംബന്ധമായ അസുഖത്താൽ മരിച്ച രവീന്ദ്രന്റെ മകൻ 22 വയസ്സുകാരനായ വിപിൻരാജിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ അഞ്ജുശ്രീയെ ഏറെ തളർത്തിയിരുന്നു എന്ന വിവരം ഞങ്ങൾക്ക് ലഭിച്ചതിന് അടിസ്ഥാനത്തിൽ കാസർകോട് ബന്ധിച്ചാൽ മണ്ഡലി പാറയിലെ വിപിൻരാജിന്റെ വീട്ടിലെത്തുകയും അമ്മ പ്രീതിയുമായി സംസാരിക്കുകയും ചെയ്തു. അഞ്ജുശ്രീയെ അറിയാമെന്നും തന്റെ മരിച്ച മകൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അവർ സ്‌നേഹത്തിലായിരുന്നു എന്നും തുറന്നു പറഞ്ഞു. എന്നാൽ അഞ്ജുശ്രീയുടെ മരണം കുഴിമന്തി കഴിച്ചാണെന്നാണ് ഇവരും ആദ്യഘട്ടത്തിൽ വിശ്വസിച്ചിരുന്നത്. അതല്ല സ്വയം മരണം സ്വീകരിച്ചതാണെന്ന് അറിഞ്ഞപ്പോൾ ആ മാതാവിന്റെ ഉള്ളം പിടിയുന്നത് ഞങ്ങൾ നേരിട്ട് കണ്ടു.

മരണം മുന്നിലെത്തിയപ്പോൾ അവൻ പറഞ്ഞത് ഇതാണ്-വിപിൻരാജിന്റെ വീട്ടിൽ നിന്നുള്ള വീഡിയോ സ്‌റ്റോറി ചുവടെ

 

വിപിൻരാജിന്റെ അച്ഛനെ കാണാൻ ചട്ടൻ ചാലിൽ എത്തിയപ്പോൾ അഞ്ജുശ്രീയുടെ മരണത്തിൽ തളർന്നിരിക്കുന്ന ഒരു പിതാവിനെയാണ് കണ്ടത്. അവൻ മരിച്ചില്ലായിരുന്നെങ്കിൽ എന്റെ വീട്ടിൽ കഴിയേണ്ട കുട്ടിയായിരുന്നു എന്ന് പറഞ്ഞ് പച്ചക്കറി കടയിൽ നിന്നും ഏറെ കരഞ്ഞു. ആശുപത്രി കിടക്കയിൽ വച്ച് തന്റെ സ്‌നേഹവും ആഗ്രഹവും ഒക്കെ അച്ഛനോട് തുറന്നുപറഞ്ഞ മകനായിരുന്നു വിപിൻരാജ്. തനിക്ക് അഞ്ജുശ്രീയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും സമുദായം വേറായതുകൊണ്ട് പെൺകുട്ടിയുടെ അമ്മ സമ്മതിക്കില്ല എന്ന് തോന്നുന്നു എന്നും വിപിൻരാജ് അച്ഛനോട് പറഞ്ഞു. അച്ഛൻ ഒന്നു പോയി അമ്മയോട് സംസാരിക്കണം എന്ന് വയറ് സംബന്ധമായ അസുഖത്താൽ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുമ്പോൾ വിപിൻരാജ് ആവശ്യപ്പെട്ടിരുന്നു.

22 വയസ്സുള്ള മകന് 23 കഴിഞ്ഞാൽ നേരിട്ട് പോയി ചോദിക്കാമെന്ന് അച്ഛൻ രവീന്ദ്രൻ വാക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു. 40 ദിവസത്തോളം ചികിത്സയിൽ തുടർന്ന വിപിൻരാജ് ആഗ്രഹങ്ങളൊന്നും പൂർത്തിയാക്കാൻ സാധിക്കാത്ത വിട പറഞ്ഞതോടെ അഞ്ജുശ്രീയെ കുറിച്ചുള്ള ചിന്തകളും അവസാനിച്ചു. വിപിൻരാജ് മരിച്ച് 41 ദിവസം കഴിഞ്ഞാണ് അഞ്ജുശ്രീ മരണം തിരഞ്ഞെടുത്തത്. തന്നെ ജീവനോളം സ്‌നേഹിച്ച പുരുഷ സുഹൃത്തിനെ വിട്ട് ഈ ഭൂമിയിൽ ജീവിക്കാൻ അവളും ആഗ്രഹിച്ചിരുന്നില്ല. എന്തിനാണ് മോളെ നീ ഈ കടുംകൈ ചെയ്‌തെന്ന് ചോദിച്ചു വിപിൻരാജിന്റെ അച്ഛൻ ഹൃദയം പൊട്ടി ഞങ്ങളുടെ മുന്നിൽ കരഞ്ഞു. ആശ്വാസവാക്കുകൾ നൽകി ഞങ്ങൾ മടങ്ങുകയും ചെയ്തു.

കോവിഡിന് ശേഷം ബേക്കറിയിലായിരുന്നു വിപൻരാജിന് ജോലി. പണി ചെയ്തു കിട്ടുന്ന കാശെല്ലാം വീട്ടൽ തന്നെ കൊടുക്കുന്ന നല്ല കുട്ടി. ആർക്കും പരാതികളും പരിഭവവുമില്ല. വയറിന് വേദനയിലായിരുന്നു അസുഖ തുടക്കം. പിന്നീട് കിഡ്‌നിയിൽ കല്ലാണെന്ന് കരുതി. ഒടുവിൽ മൂന്ന് ശസ്ത്രക്രിയയും. അതിൽ ഒന്ന് കാസർകോട്ടെ ആശുപത്രിയിലായിരുന്നു. പിന്നീട് വിദഗ്ധ ചികിൽസയ്ക്ക് മംഗലാപുരത്തേക്കും. രണ്ടു ശസ്ത്രക്രിയകൾ നടത്തി. ആരോഗ്യ നില വഷളാകുന്നതിനിടെ വിപിൻരാജിനെ കാണാൻ ആത്മസുഹൃത്ത് ആശുപത്രിയിലെത്തി. സംസാരിച്ചു മടങ്ങി. അതിന് ശേഷം കൂടെയുണ്ടായിരുന്ന അമ്മയോട് വിപിൻരാജ് വന്നതാരെന്ന് വെളിപ്പെടുത്തി. തനിക്ക് ഏറെ ഇഷ്ടമുള്ള കുട്ടിയാണ് വന്നതെന്ന് അമ്മയോട് വിപിൻരാജും പറഞ്ഞു. അസുഖക്കിടക്കയിലായിരുന്നതു കൊണ്ട് തന്നെ അമ്മ പിന്നീട് കൂടുതലൊന്നും തിരിക്കിയെല്ലെന്നതാണ് വസ്തുത.

വയറിൽ അസ്വസ്ഥതയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച വിപിൻരാജിന്റെ കിഡ്‌നിയിൽ കല്ലുണ്ടെന്നാണ് ആദ്യം ഡോക്ടർ പറഞ്ഞത്. തുടർന്ന് പ്രാഥമിക ചികിത്സ തേടി വീട്ടിൽ തിരിച്ചെത്തിയ വിപിൻരാജ് തുടർച്ചയായി മൂന്നുദിവസം ചർദ്ദിച്ചു. തുടർന്ന് പരിശോധനയ്ക്ക് വിധമായപ്പോൾ കുടൽ ബന്ധനമാണെന്ന് തിരിച്ചറിയുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ മംഗലാപുരത്ത് ആശുപത്രിയിലേക്ക് മാറ്റി മറ്റ് രണ്ട് ശസ്ത്രക്രിയകളും നടത്തിയിരുന്നു പിന്നീട് എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ 45ാം ദിവസം വിപിൻരാജ് മരണമടുകയും ചെയ്തു. ഈ സുഹൃത്തിനെ നഷ്ടമായ വേദനയിലാണ് അഞ്ജു ശ്രീ പാർവ്വതിയും ജീവനൊടുക്കിയത്. പ്ലസ് ടു പഠിച്ച ശേഷം വിപിൻരാജ് ഐടിഐയിലും തുടർപഠനം നടത്തിയിരുന്നു.

കാസർഗോഡ് ചട്ടഞ്ചാൽ വെണ്ടിച്ചാൽ മണ്ടലിപ്പാറ സ്വദേശിയായിരുന്നു 22 വയസ്സുകാരനായ വിപിൻരാജ്. രവിയുടേയും പത്മിനിയുടേയും മകൻ. വിപിൻരാജുമായുള്ള അഞ്ജുവമായുള്ള അടുപ്പം അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നു. അവളെ പെണ്ണ് ചോദിച്ചു പോകണമെന്നും ചികിത്സയിലിരിക്കെ വിപിൻരാജ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. അഞ്ജു ശ്രീയുടെ വീടും വിപിൻരാജിന്റെ വീടും തമ്മിൽ 15 കിലോമീറ്ററോളം ദൂരമുണ്ട്. വിപിൻരാജിന്റെ അമ്മക്കും ഇവർ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് അറിയില്ല. കാസർഗോഡ് വിദ്യാനഗറിലെ ഐടിഐയിൽ വിപിൻരാജ് പഠിച്ചിരുന്നു. ഈ സമയത്താകും കണ്ടെതെന്നാണ് സൂചന.

അതേസമയം അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ഇതുവരെ ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല. മരണത്തിന് കാരണം ഭക്ഷ്യവിഷബാധ ആയിരിക്കില്ല എന്നത് മാത്രമാണ് ജില്ലാ പൊലീസിന്റെ ഭാഗത്തുനിന്ന് വന്ന ഏക പ്രതികരണം. രാസ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഔദ്യോഗികമായ ഏതെങ്കിലും പ്രതികരണം നടത്താൻ സാധിക്കുകയുള്ളൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും ജില്ലാ പൊലീസ് മേധാവി ഡോക്ടർ സക്‌സേനയും പറയുന്നത്. കാസർകോട് പെരുമ്പള ബേനൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അഞ്ജുവിന്റെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനയാണ് ആത്മഹത്യയിലേക്ക് അന്വേഷണം എത്തിച്ചത്. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയറ്റല്ലെന്ന് മറ്റ് വിഷാംശം അകത്ത് ചെന്നതാണെന്നും പരിയാരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ സർജൻ പൊലീസിനോട് നേരത്തെ സൂചിപ്പിച്ചിരുന്നു.

പെൺകുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഇത് കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഇതോടെ പൊലീസ് യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി. അഞ്ജുവിന്റെ ഫോൺ പരിശോധിച്ചു. ഇതിൽ നിന്ന് പ്രണയത്തിന്റെ സൂചന കിട്ടി. അതിന് ശേഷം അറിഞ്ഞത് ഞെട്ടിക്കുന്ന മാനസിക വിഷമത്തിന്റെ കഥയായിരുന്നു.