കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകൾ യൂട്യൂബിലെ ഹീറോയെന്ന റിപ്പോർട്ടിൽ അവ്യക്ത. 4.98 ലക്ഷം പേരാണ് ' എന്ന യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്തിട്ടുള്ളത് എന്നാണ് വാർത്ത. ഈ ട്യൂബിലെ മിക്ക വീഡിയോയും നല്ല രീതിയിൽ തന്നെ ആളുകൾ കണ്ടതുമാണ്. സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ എന്ന നിലയിലാണ് അവർ അറിയപ്പെട്ടിരുന്നത്. ന്യൂസ് 18 കേരളയാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ 24 ന്യൂസും നൽകി. എന്നാൽ ഈ യൂ ട്യൂബ് ചാനൽ ആ പെൺകുട്ടിയുടേതല്ലെന്നാണ് സൂചന. പ്രചരിക്കുന്ന യൂട്യൂബ് ചാനലിലുള്ള വിശദാംശങ്ങൾ പരിശോധിച്ചാലും വസ്തുത വ്യക്തമാകും. പൊലീസിന് മാത്രമേ ഈ യൂട്യൂബ് ചാനലിൽ വ്യക്തത വരുത്താൻ കഴിയൂ.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് പ്രചരിക്കുന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അതും 32,000 പേർ കണ്ടുവെന്നതാണ് വസ്തുത. മെയ്ക്കപ്പ് വീഡിയോയായിരുന്നു അത്. പട്ടിയും അതിലുണ്ട്. റെമ്പൂട്ടാൻ കൃഷിയിൽ നിന്നുള്ള വിളവെടുപ്പും വീഡിയോ ആക്കി ഇട്ടിട്ടുണ്ട്. ഇതെല്ലാമാണ് പത്മകുമാറിന്റെ മകളുടേതാണ് ഈ യൂ ട്യൂബ് ചാനലെന്ന സംശയം ഉണ്ടാക്കിയത്. എന്നാൽ പത്മകുമാറിന്റെ മകളുടെ ചിത്രങ്ങൾ മറുനാടന് ലഭിച്ചു. ഈ ചിത്രങ്ങളിൽ ഉള്ള കുട്ടിയല്ല ആ യൂട്യൂബ് ചാനലിലെ വീഡിയോയിൽ കാണുന്നത്. ഇത് തിരിച്ചറിഞ്ഞതു കൊണ്ടാണ് മറുനാടൻ മുൻ വാർത്ത പിൻവലിക്കുന്നത്. അറസ്റ്റിലുള്ള കുട്ടിയുടെ ഫോട്ടോ മറുനാടന് ലഭിച്ചതാണ് നിർണ്ണായകമായത്.

പത്മകുമാറിന്റെ മകളുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന യു ട്യൂബ് ചാനലിൽ നിലവിൽ സ്ഥിരമായ വീഡിയോ ഇടുന്ന സ്വഭാവമില്ല. മാസത്തിൽ ഒന്ന് എന്ന രീതിയിലാണ് കുറച്ചു നാളായി വീഡിയോ ഇട്ടിരുന്നത്. മുമ്പിട്ട ചില വീഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. എന്നാൽ ഇതിൽ പ്രത്യക്ഷപ്പെടുന്ന കുട്ടി ഉത്തരേന്ത്യക്കാരിയാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകും. 24 ന്യൂസിലെ വാർത്തയിലെ ചിത്രങ്ങൾ കണ്ടതോടെയാണ് ഇത് വ്യക്തമായത്. പിന്നാലെ മറുനാടന്റെ കൈയിലുള്ള ചിത്രവുമായി ഒത്തു നോക്കുകുയും ചെയ്തു. ഓയൂരിൽ ഈ പെൺകുട്ടി അടക്കം അറസ്റ്റിലായിട്ടുണ്ട്. റിമാൻഡ് ചെയ്യാത്തതു കൊണ്ടാണ് യുവതിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാത്തത്. ഏതായാലും പ്രചരിക്കുന്ന വീഡിയോയിലുള്ള ചിത്രവും മറുനാടന്റെ കൈയിലുള്ള ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല. ഈ സാഹചര്യത്തിലാണ് ആ വാർത്തയിൽ തിരുത്തിന് മറുനാടൻ തയ്യാറാകുന്നത്. വിവിധ ചാനലുകളും അറസ്റ്റിലായ യുവതി സോഷ്യൽ മീഡിയോ ഇൻഫ്‌ളുവൻസറാണെന്ന് പറയുന്നുണ്ട്. എന്നാൽ അവരുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് യഥാർത്ഥ യൂട്യൂബ് ചാനൽ അല്ലെന്നതാണ് വസ്തുത.

പ്രചരിക്കുന്ന യൂട്യൂബ് ചാനലിൽ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും സംശയം കൂട്ടി. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത് എന്നും സൂചനകളുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ താരമായ അനുപമയാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് മിക്ക മാധ്യമങ്ങളും വാർത്ത നൽകുന്നതും. ചാത്തന്നൂരിൽ അറസ്റ്റിലായ അനുപമയുമായി ഏറെ സാമ്യമുള്ള പേരിലാണ് പ്രചരിക്കുന്ന യൂട്യൂബ് ചാനൽ. ഇനി ഇതേ പേരിൽ അനുപമയ്ക്ക് മറ്റൊരു ചാനൽ ഉണ്ടോ എന്നത് വ്യക്തമല്ല. ഏതായാലും മലയാള മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചാനൽ സ്‌ക്രീൻ ഷോട്ട് ചാത്തന്നൂരിലെ അനുപമയുടേതല്ലെന്ന് വ്യക്തമാണ്.

ഓയൂരിൽനിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. 10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപിൽവച്ചു ചോദ്യംചെയ്തത്. പുലർച്ചമൂന്നുമണിവരെ ചോദ്യംചെയ്യൽ നീണ്ടു. അന്വേഷണസംഘത്തിലെ ഡിവൈഎസ്‌പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ വീണ്ടും തുടങ്ങും. ഇവരെല്ലാം അറസ്റ്റിലാവുകയും ചെയ്തു.

കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകലിനു മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത കിട്ടേണ്ടതുണ്ട്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്‌ക്വാഡിന്റെ പിടിയിലായത്.

മകൾക്ക് നഴ്സിങ് പ്രവേശനത്തിനു നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നു പത്മകുമാർ മൊഴി നൽകിയെന്നാണു വിവരം. എന്നാൽ ഇത് കളവാണെന്നാണ് സൂചന. പത്മകുമാറും കുട്ടിയുടെ പിതാവും തമ്മിൽ സാമ്പത്തിക ബന്ധങ്ങളുണ്ടോയെന്നും സംഭവത്തിൽ മറ്റ് ആർക്കൊക്കെയാണ് പങ്കെന്നും അന്വേഷിക്കുകയാണ് പൊലീസ്. എന്നാൽ കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെടുത്തുന്ന തെളിവൊന്നും കിട്ടിയിട്ടില്ല.

നവംബർ 27നു വൈകിട്ടാണു വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുമായി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയെത്തിയ നീല കാർ കസ്റ്റഡിയിലെടുത്തു. വെള്ള കാർ പത്മകുമാറിന്റെ ചാത്തന്നൂരിലെ ഇരുനില വീട്ടിൽ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.