കാസർഗോഡ്: ഈമാസം 22 മുതൽ ഡിസംബർ 31 ന് അർ ധരാത്രി വരെ നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവലിലിൽ കുടുംബശ്രീക്കും സ്റ്റാൾ ഇല്ല. ബീച്ച് ഫെസ്റ്റിവലിനെതിരെ നിരവധി ആരോപണം ഉയരുന്നതിനിടെയാണ് ഈ വിഷയവും ചർച്ചയിലെത്തുന്നത്. പരാതിയും ജില്ലാ ഭരണകൂടത്തിന് മുന്നിലെത്തി.

ചെമ്മനാട് സി ഡി എസാണ് എഡിഎമ്മിന് പരാതി നൽകിയത്. ബീച്ച് ഫെസ്റ്റിവലിന്റെ ടിക്കറ്റ് വിൽപ്പന കുടുംബശ്രീയു ടെ യാത്രാശ്രീക്കാണ് നൽകിയിട്ടുള്ളത്. എന്നാൽ ചെമ്മനാട് പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് തങ്ങൾക്ക് ചോളപ്പൊരി (പൊപ്‌കോൺ) വിൽക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കരാർ ഏറ്റെടുത്തു എന്ന് പറയപ്പെടുന്നവരെ കണ്ടെങ്കിലും സ്റ്റാൾ അനുവദിച്ചില്ല. മാത്രമല്ല സ്റ്റാൾ അനുവദിക്കണമെങ്കിൽ 20 ലക്ഷം രൂപയോളം നൽകണമെന്ന് പാർക്ക് നടത്തിപ്പ് അവകാശം ലഭിച്ചു എന്ന് അവകാശപ്പെടുന്ന ലത്തീഫ് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.

ഇതേ തുടർന്നാണ് കുടുംബശ്രി പ്രവർത്തകർ കഴിഞ്ഞദിവസം കാസർകോട് കലക്ട്രേ റ്റിലെത്തി എഡിഎമ്മിന് പരാതി നൽകിയത്. ഇതിനിടയിലാണ് ബി.ആർഡിസിക്ക് അനിതകൃതമായ നിർമ്മാണം പ്രവർത്തികൾ നിർത്തിവെക്കണമെന്ന് സ്വന്തം നിലയിൽ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഭരിക്കുന്ന പള്ളിക്കര പഞ്ചായത്ത് തന്നെ നോട്ടീസ് നൽകിയത്. നിലവിൽ ബിആർഡിസിയും സ്വകാര്യ വ്യക്തികളായ അനസ് ലത്തീഫ് എന്നിവർ ചേർന്ന് നിർമ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഉദ്ദേശലക്ഷ്യം വലിയ വിവാദത്തിൽ ആയേക്കാം എന്ന തിരിച്ചറിവാണ് പൊളിച്ചുമാറ്റാൻ ആവശ്യപ്പെടാനുണ്ടായ കാരണം.

എന്നാൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് നിർമ്മാണം തുടരാനും പഞ്ചായത്ത് നോട്ടീസിനെ ചവറ്റുകുട്ടിയിലേക്ക് ഇടാനും ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇതോടെ പഞ്ചായത്ത് നൽകിയ നോട്ടീസിന് പുല്ലുവില നൽകി നിർമ്മാണ പ്രവർത്തി വലിയ രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മുൻ എസ്എഫ്‌ഐ നേതാവും മുഹമ്മദ് റിയാസിന്റെ സ്റ്റാഫ് അംഗവുമായിരുന്ന ഷിജിൻ ആണ് ബിആർഡിസി എം ഡി. അതുകൊണ്ട് തന്നെ പഞ്ചായത്തും പരിമിതിയിലാണ്.

നിലവിൽ പദ്ധതി പ്രദേശത്ത് പല നിർമ്മാണ പ്രവർത്തനങ്ങളും ടെൻഡറില്ലാത്ത വീതം വച്ചതായും ആരോപണമുണ്ട്. മാത്രമല്ല ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഇവന്റ് നടത്താൻ നേരിട്ട് ടെൻഡർ വിളിച്ചതായും ഇതിൽ കൃത്രിമം നടത്തി കേട്ട് കേൾവി ഇല്ലാത്ത ഒരു ഇവന്റ് കമ്പനിക്ക് പരിപാടി നടത്താനുള്ള ടെൻഡർ നൽകിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ ബിആർഡിസി ജീവനക്കാർ രണ്ട് തട്ടിൽ ആയിരിക്കുകയാണ്. അന്വേഷണം ഉണ്ടായാൽ തങ്ങളും പ്രതികളാകുമെന്ന് ചിന്തയാണ് ജീവനക്കാർ രണ്ട് ചേരികൾ ആവാൻ കാരണം.

മാത്രമല്ല ഈവന്റ് മാനേജ്‌മെന്റ് കമ്പനി ബിനാമി കമ്പനി ആണെന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്. ആർട്ടിസ്റ്റുകളെ ബുക്ക് ചെയ്യുന്നത് എംഡി നേരിട്ടാണെന്നാണ് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പരസ്യമായ അഴിമതി പ്രവർത്തനങ്ങൾ സർക്കാറിനെ ബാധിക്കുമെന്ന് സിപിഎം പ്രാദേശിക നേതാക്കൾ വിലയിരുത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെയാണ് സിപിഎം ഭരിക്കുന്ന പള്ളിക്കര പഞ്ചായത്ത് ബിആർഡിസിക്കെതിരെ നടപടികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം തന്നെ അഴിമതി ആരോപണം ഉയർന്ന വിവാദമായ ബീച്ച് ഫെസ്റ്റ് പാർട്ടിക്ക് ദോഷം ചെയ്തുവെന്നാണ് പള്ളിക്കരയിലെ പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗവും ആരോപിക്കുന്നത്.