പടന്ന: കാസർകോട് തൃക്കരിപ്പൂർ സ്വദേശികളായ മലയാളി ദമ്പതികളുടെ തിരോധാനത്തെക്കുറിച്ച് അന്വഷണത്തിൽ വഴിത്തിരിവ്. ദുബായിൽ താമസിക്കുന്ന ഇവർ യെമനിലേക്ക് പോയതോടെയാണ് ദേശിയ മാധ്യമങ്ങളിൽ വാർത്തകൾ പുറത്തുവന്നത്. എന്നാൽ താൻ ഒരു തീവ്രവാദ സംഘടനയിലും പോയിട്ടില്ലെന്ന് പടന്നയിലെ മുഹമ്മദ് ശബീർ വ്യക്തമാക്കി. ബന്ധുക്കൾക്ക് അയച്ചുകൊടുത്ത വീഡിയോ സന്ദേശത്തിലാണ് ശബീർ ഇക്കാര്യം അറിയിച്ചത്.

ശബീറിന്റെയും കുടുംബത്തിന്റെയും തിരോധനവുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്റെ പരാതിയിൽ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീവ്രവാദ സംഘടനയിലേക്ക് പടന്ന സ്വദേശിയും കുടുംബവും പോയെന്നുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് ശബീർ വിശദീകരണവുമായി രംഗത്ത് വന്നത്. എൻഐഎ ഇതുമായി ബന്ധപ്പെട്ട് പടന്നയിൽ അന്വേഷണത്തിന് എത്തിയതോടെയാണ് പടന്നയിൽ നിന്നുള്ള കുടുംബം ദാഇശിൽ ചേർന്നതായുള്ള പ്രചാരണം ശക്തമായത്.

നാല് മാസം മുമ്പാണ് ശബീറും തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭാര്യയും നാല് ആൺമക്കളുമടങ്ങുന്ന കുടുംബം മതപഠനത്തിനായി യെമനിലേക്ക് പോയത്. സൗദി അറേബ്യ വഴിയാണ്, ഇന്ത്യ യാത്രാവിലക്ക് കൽപിച്ച യെമനിലേക്ക് ഇവർ യാത്ര പോയത്. യെമനിലെ ദാറുൽ മുസ്ത്വഫ എന്ന പ്രശസ്തമായ മതപഠന കേന്ദ്രത്തിലാണ് താൻ വന്നിട്ടുള്ളതെന്നും അവിടെയുള്ള പ്രമുഖ മതപണ്ഡിതൻ ഹബീബ് ഉമറിന്റെ പ്രഭാഷണങ്ങളിലും പഠനത്തിലും ആകൃഷ്ടനായാണ് എത്തിയതെന്നും പെട്ടെന്ന് തന്നെ മടങ്ങുമെന്നുമാണ് 40 കാരനായ ശബീർ പറയുന്നത്.

10 വർഷമായി ദുബൈയിൽ താമസിച്ച് വരികയാണ് ശബീറും ഭാര്യയും മൂന്ന്, അഞ്ച്, ആറ്, ഒമ്പത് വയസുള്ള നാല് ആൺമക്കളും. ഇക്കഴിഞ്ഞ ജൂൺ മാസം ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ വന്നിരുന്നതായി കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നു. മതപഠനത്തിന്റെ ഭാഗമായി നാല് മാസമായി സുഹൃത്തുക്കളുമായി ശബീറും കുടുംബവും ആശയ വിനിമയം നടത്തുന്നില്ല. അടുത്ത ബന്ധുക്കളുമായി മാത്രമാണ് ഇവരുടെ ആശയ വിനിമയം. എൻഐഎ വന്നതിനെ തുടർന്നുണ്ടായ കോലാഹലവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് തന്നെ ബന്ധപ്പെടുന്നതെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ അയക്കുന്നതെന്നും ശബീർ കൂട്ടിച്ചേർക്കുന്നു.

ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന എന്നിവരും മക്കളുമാണ് യെമനിലേക്ക് മതപഠനത്തിനായി പോയത് .ഷബീറിന്റെ പ്രതികരണത്തിൽ അന്വഷണ സംഘം തൃപ്തരല്ല.