കൊച്ചി: ബിവറേജിൽ നിന്നും വാങ്ങിയ മദ്യത്തിനുള്ളിൽ ചെളിയും അഴുക്കും. പട്ടിമറ്റം ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ മദ്യത്തിലാണ് അഴുക്ക് കണ്ടെത്തിയത്. ഉപഭോക്താവിന്റെ പരാതിയിൽ ജീവനക്കാർ മദ്യം തിരികെ വാങ്ങി പകരം മദ്യം നൽകി.

അറയ്ക്കപ്പടി സ്വദേശി പ്രകാശൻ വാങ്ങിയ 'നിക്കോൾസ് കോക്കോ കരീബ് കോക്കനട്ട് റമ്മി' ലാണ് മാലിന്യം കണ്ടെത്തിയത്. 23 ന് വൈകിട്ടാണ് പ്രകാശൻ മദ്യം വാങ്ങിയത്. ഇന്ന് മദ്യം കഴിക്കാനെടുത്തപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി ചെളിയും അഴുക്കും കണ്ടത്. ഇതോടെ ഔട്ട്ലെറ്റിലെത്തി പരാതി പറയുകയായിരുന്നു.

മദ്യക്കുപ്പി പരിശോധിച്ച ജീവനക്കാർ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ മാറ്റി നൽകാമെന്ന് പറഞ്ഞു. തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോൾ ഇതേ മദ്യത്തിന്റെ എല്ലാ ബോട്ടിലുകളിലും അഴുക്ക് അടിഞ്ഞു കൂടിയതായി കണ്ടെത്തി. തുടർന്ന് ഇതേ വിലയുള്ള മറ്റൊരു മദ്യം മാറ്റി നൽകുകയായിരുന്നു എന്ന് പരാതിക്കാരൻ മറുനാടനോട് പറഞ്ഞു. 1330 രൂപ വിലയാണ് 'നിക്കോൾസ് കോക്കോ കരീബ് കോക്കനട്ട് റമ്മിന്'.

2023 നവംബറിൽ തന്നെയാണ് മദ്യം നിർമ്മിച്ചിരിക്കുന്നതെന്ന് ബോട്ടിലിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പഴക്കം മൂലമല്ല അഴുക്ക് ഉണ്ടായതെന്ന് വ്യക്തമാണ്. ബോട്ടിൽ ക്ലീനിങ്ങിൽ പിഴവ് സംഭവിച്ചതാകാനാണ് സാധ്യത. ഇക്കാര്യം ഔട്ട്ലെറ്റ് ജീവനക്കാർ കമ്പനിയുടെ പ്രതിനിധികളെ അറിയിച്ചു. എന്നാൽ മറുപടി ലഭ്യമായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ വെയർ ഹൗസ് മാനേജരെയും ജീവനക്കാർ വിവരമറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേ സമയം മൂന്നിരട്ടിയിലധികം വില നൽകി വാങ്ങി ഉപയോഗിക്കുന്ന മദ്യത്തിൽ ഇത്തരത്തിൽ മാലിന്യം കലർന്നത് ഗുരുതരമായി വീഴ്ചയാണെന്നാണ് ഉപഭോക്താവ് പറയുന്നത്. ഔട്ട്ലെറ്റിലെ ജീവനക്കാർ വേഗം തന്നെ പ്രശ്ന പരിഹാരം നടത്തിയതിനാൽ പരാതിയില്ല എന്നും അദ്ദേഹം പറഞ്ഞു.