കാസർകോട്:പ്രവീൺ റാണയുടെ തട്ടിപ്പിനെ കുറിച്ച് ഒരു വർഷം മുമ്പ് തന്നെ കൃത്യമായ വാർത്ത മറുനാടൻ മലയാളി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവീൺ റാണ മറുനാടൻ മലയാളിയെ വെല്ലുവിളിച്ച് വീഡിയോ പുറത്ത് വിട്ടിരുന്നു. തട്ടിപ്പുകാരൻ മറുനാടൻ മലയാളിയാണോ റാണയാണോ എന്ന് വൈകാതെ പുറത്തുവരും എന്നാണ് വീഡിയോയിലൂടെ പ്രവീണറാണ വെല്ലുവിളിച്ചത്. പ്രവാസിയായ യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി ടീം നടത്തിയ അന്വേഷണം പ്രവീൺറാണ സാമ്പത്തിക തട്ടിപ്പുകാരൻ ആണെന്ന് തിരിച്ചറിഞ്ഞതോടെ ഒരുപാട് പേർ ഇദ്ദേഹത്തിന്റെ ചതിക്കുഴിയിൽ വീഴാൻ ഇടയുണ്ടെന്ന് മനസ്സിലാക്കിയതിനാൽ കൃത്യമായി തന്നെ വാർത്ത നൽകിയിരുന്നതാണ്.

കേരളത്തിലെ ഇത്തരത്തിലുള്ള നിരവധി സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും ആദ്യം വാർത്ത നൽകിയിരുന്നതും മറുനാടൻ മലയാളി തന്നെയാണ്. മലപ്പുറം കാസർഗോഡ് കേന്ദ്രീകരിച്ച് ബിറ്റ്‌കോയിൻ മറവിൽ നടന്ന തട്ടിപ്പുകൾ ആദ്യം പുറത്തുവന്നതും മറുനാടൻ മലയാളിയാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് മോറിസ്‌കോയിന്, എംടി സി, എസ് 9 തുടങ്ങിയവ. മുട്ടിൽ മര മുറിക്കാരുടെ തട്ടിപ്പ് മാംഗോ കമ്പനിയും മോൻസൺ മാവുങ്കലുമെല്ലാം മലയാളിയെ ഞെട്ടിച്ചു. ഇതി സമാനമാണ് കാസർകോട്ടെ തട്ടിപ്പിലും മറുനാടൻ നടത്തിയ ഇടപെടൽ. 2022 ഓഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതിയാണ് കാസർഗോഡ് നിധി ലിമിറ്റഡിന്റെ പേരിൽ പ്രവർത്തിച്ചുവന്നിരുന്ന ജി ബിജുമായി ബന്ധപ്പെട്ട ആദ്യ പരാതി ഞങ്ങൾക്ക് ലഭിക്കുന്നത്. പരാതി നൽകിയ ആളുടെ ഉദ്ദേശ ശുദ്ധിയിൽ ഞങ്ങൾക്ക് സംശയം ഉടലെടുത്തെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്ന് കൃത്യമായി ത്തന്നെ ഞങ്ങൾ മനസ്സിലാക്കി. തുടർന്ന് ഈ കമ്പനിയുമായി ബന്ധപ്പെട്ട ഞങ്ങൾ അന്വേഷണം നടത്തിയപ്പോൾ മനസ്സിലായത് ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളാണ്.

കാസർകോട് കുണ്ടംകുഴി കേന്ദ്രികരിച്ച് ഒരുവർഷത്തിൽ ഏറെയായി മണിചെയിൻ മാതൃകയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് ജിബി ജി എന്ന ഗ്ലോബൽ ലിമിറ്റഡ് ബിസിനസ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയും കർണാടകയിലെ ദക്ഷിണ കർണാടകയിൽ നിന്നുമാണ് ജിബിജി എന്നെ തട്ടിപ്പ് കമ്പനി നൂറിരട്ടി പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചത്. എന്നാൽ കുണ്ടംകുഴിയിൽ ഓഫിസ് ആരംഭിക്കുന്നതിന് മുൻപ് കർണാടകയിലെ ഹാസൻ കേന്ദ്രികരിച്ചു ജി ബി ജി പ്ലസ് എന്ന പേരിൽ ധനകാര്യ സ്ഥാപനം ആരംഭിച്ചിരുന്നു . ഇവിടെ തട്ടിപ്പു പുറത്തായതോടെയാണ് ജി ബി ജി യുടെ ഡയറക്ടർ വിനോദ് കുമാർ തന്റെ തട്ടകം കാസർകോട്ടേക്ക് മാറ്റിയത് . നിലവിൽ ഇയാൾ ഒളിവിലാണ്.

 

ഈ കമ്പനി നിധി ലിമിറ്റഡിന്റെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും രജിസ്റ്റർ നിയമങ്ങളുടെ പൂർണ്ണ ലംഘനം നടത്തിയാണ് നിക്ഷേപം സ്വീകരിച്ചത് , 10 ലക്ഷം രൂപയുടെ അടിസ്ഥാന നിക്ഷേപത്തിലും 7 ഡയറക്ടറുമയാണ് കമ്പനി നിധി ലിമിറ്റഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. കമ്പനി പുറത്തുവിട്ട രേഖകളിൽ കമ്പനിക്ക് ബംഗളൂരിൽ ജയാ നഗറിൽ ഓഫീസ് പ്രവർത്തിക്കുനുണ്ട് . ഇവിടെ ഡയറക്ടർമാരിൽ ഒരാളുടെ ഭാര്യയാണ് ജോലിക്ക് നിയമിച്ചിരുന്നത്. ബാംഗ്ലൂരിലേക്ക് വരുന്ന നിക്ഷേപകരുടെ ഫോൺ എടുക്കുക എന്നതിലുപരി മറ്റൊരു ഇടപാടും ഈ ഓഫീസിൽ നടന്നിരുന്നില്ല. നിക്ഷേപകരെ ആകർഷിക്കാനും കൂടുതൽ പണം ജനങ്ങളിൽ നിന്ന് തട്ടിയെടുക്കാനും ആയി സിനിമ താരങ്ങളെയും ഗവർണർ ,എം പി എന്നിവരെയും ജിബി ജിയുടെ ഭാഗമാക്കി ചിത്രികരിച്ചു .

400 കോടി രൂപ കമ്പനി നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ചെയർമാൻ എന്ന് അവകാശപ്പെടുന്ന വിനോദ്കുമാർ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ മോഹപ്പലിശ വാഗ്ദാനത്തിൽ വീണുപോയ ഇടപാടുകാരിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 600 കോടിക്ക് മുകളിൽ പണം തട്ടിയെടുത്തതായാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ജിബിജി പണമിടപാട് സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കുന്നവരോട് കമ്പനിയെ ആർക്കും ഒരും ചുക്കും ചെയ്യാനാകില്ലെന്ന് ഇടയ്ക്കിടെ ചേരുന്ന നിക്ഷേപകരുടെ യോഗത്തിൽ കമ്പനി ചെയർമാൻ വിനോദ്കുമാർ വീരവാദം മുഴുക്കാറുണ്ടായിരുന്നു. ജിബി ജിയുടെ വാർത്ത പുറത്തുവിട്ടതിനെ തുടർന്ന് മറുനാടൻ മലയാളി റിപ്പോർട്ടർക്കെതിരെ കടുത്ത സൈബർ അക്രമമാണ് ഇവർ നടത്തിയത്.

തട്ടിപ്പിന്റെ വഴികൾ

ജിബി ജി നിധി ലിമിറ്റഡിന്റെ പേരിൽ പാർട്ടി ഗ്രാമമായ കുണ്ടും കുഴിയിൽ ഓഫീസ് തുറക്കുന്നു. ഒരു ലക്ഷം രൂപ ജിബിജിയിൽ നിക്ഷേപിച്ചാൽ പത്തുമാസം കഴിഞ്ഞാൽ 80,000 രൂപ നൽകുമെന്നാണ് കുണ്ടങ്കുഴി ജിബിജിയുടെ മോഹപ്പലിശ വാഗ്ദനം. മാസത്തിൽ നാല് തവണകളായി എല്ലാ ചൊവ്വാഴ്ചയുമാണ് 2000 രൂപ പലിശ നൽകിയിരുന്നത്. ആദ്യഘട്ടത്തിൽ നിക്ഷേപിച്ചവർക്ക് കൃത്യമായി പലിശ ലഭിച്ചു തുടങ്ങിയതോടെ കമ്പനിയിലേക്ക് വലിയ രീതിയിൽ നിക്ഷേപം വന്ന് തുടങ്ങി. വ്യാപകമായ നിക്ഷേപം വന്നു കൊണ്ടിരുന്നതുകൊണ്ട് പലിശ നല്കാൻ ജി ബി ജിക്ക് പ്രയാസമുണ്ടയിരുന്നില്ല. മാത്രമല്ല പലിശയായി നൽകിയ പണത്തിലും ജി ബി ജി വിനോദ് കുമാർ തന്റെ കുബുദ്ധി ഉപയോഗിച്ചിരുന്നു.

നിക്ഷേപകർക്ക് ആഴ്ച തോറും നൽക്കുന്ന പലിശ നിക്ഷേപ പണത്തിൽ നിന്നും പിൻവലിച്ചതായുള്ള രേഖകൾ ഉണ്ടാക്കിയാണ് നൽകാറുള്ളത്. എന്നാൽ ഇത് നിക്ഷേപകർ അറിയുകയുമില്ല. മാത്രമല്ല ജിബി ജി നിധി ലിമിറ്റഡിന്റെ പേരിൽ വെറും 8 ശതമാനം പലിശക്കണ് നിക്ഷേപം സ്വീകരിച്ചു എന്നുള്ള രേഖകളും ഇവർ തയ്യാറാക്കും. ഒരുലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഒരു രേഖകളും നൽകില്ല.10 മാസം പലിശ എന്ന പേരിൽ നൽകുന്നു പണം യഥാർത്ഥത്തിൽ നിക്ഷേപകന് സ്വന്തം പണത്തിൽ നിന്നാണെന്ന് ലഭിക്കുന്ന വിവരം അറിയാതിരിക്കാൻ അവസാനഘട്ടത്തിൽ ജിബി ജി അധികൃതർ മറ്റൊരു അടവ് പുറത്തെടുക്കും. ചില നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാൽ താങ്കളുടെ നിക്ഷേപം ബിഗ് പ്ലസ് എന്ന തങ്ങളുടെ സഹോദര സ്ഥാപനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ചില രേഖകൾ തയ്യാറാക്കാൻ സമയമെടുക്കും എന്നുള്ളതുകൊണ്ട് കാത്തിരിക്കാനും പലിശ ഒന്നിച്ചു നൽകാമെന്നും അറിയിക്കുകയും ചെയ്യുന്നു.

10 മാസം കൊണ്ട് ഇത്രയും വലിയ പലിശ തന്നതുകൊണ്ട് തന്നെ നിക്ഷേപകർക്ക് അതൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല. പിന്നീട് നിക്ഷേപം തിരിച്ചു കിട്ടിയവർ വളരെ കുറവായിരുന്നു. നല്ല പ്രചരണം ഉള്ളതുകൊണ്ട് ഇതിനകം കമ്പനി 600 ഓളം കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു. നിലവിൽ ജിബിജി 6500 നിക്ഷേപകരെയാണ് കമ്പനിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്. കമ്പനിയുടെ മറ്റ് ഏഴു ഡയറക്ടർമാരും നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതികളാണ്. മാത്രമല്ല വിനോദ് കുമാറും ഡയറക്ടർമരും സമാന രീതിയിൽ മണി ചെയിൻ തട്ടിപ്പുകൾ നടത്തി വന്നവരായിരുന്നു

വിനോദ് കുമാർ സൂപ്പർമാർക്കറ്റ് തട്ടിപ്പു കേസ്സിലും പ്രതി

600 കോടി രൂപ പിരിച്ചെടുത്ത് നിക്ഷേപകരെ വഞ്ചിച്ച കുണ്ടംകുഴി ജിബിജി നിധി എന്നെ തട്ടിപ്പുകമ്പനിയുടെ ചെയർമാൻ വിനോദ്കുമാർ അഞ്ചുവർഷം മുമ്പ് സമാന രീതിയിലുള്ള തട്ടിപ്പു നടത്തി കോടികൾ തട്ടിയെടുത്ത കാസർകോട് കേന്ദ്രമാക്കി ആരംഭിച്ച് മുങ്ങിയ ഗ്രാമീണ സൂപ്പർമാർക്കറ്റ് കമ്പനി കേസ്സിലും പ്രതിയാണ്.

ബദിയഡുക്ക സ്വദേശി രാജേഷ് ആൾവയാണ് ഗ്രാമീണ സൂപ്പർമാർക്കറ്റിന്റെ കേന്ദ്രബുദ്ധി. ഈ തട്ടിപ്പുകമ്പനി 500 കോടി രൂപയാണ് 7000 പേരിൽ നിന്ന് കാസർകോട് ജില്ലയിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു മുങ്ങിയത്. സഹകരണ നിക്ഷേപ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ പ്രദേശത്തും സൂപ്പർ മാർക്കറ്റ് സ്ഥാപിക്കുമെന്ന് ഇവർ അറിയിച്ചിരുന്നത്. ചില പ്രദേശങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുകയും ചെയ്തിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ രാജേഷ് ആൾവയ്ക്ക് പുറമെ വിനോദ്കുമാറിനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും ഈ കേസ് കണ്ണൂർ ക്രൈം ബ്രാഞ്ചിൽ ഇഴഞ്ഞു നീങ്ങുകയാണ് .

ജി ബി ജി ക്കെതിരായുള്ള പൊലീസ് നടപടി

കുണ്ടംകുഴി ജിബിജി തട്ടിപ്പുകമ്പനിയുടെ ഓഫീസിലും, കമ്പനി ചെയർമാൻ വിനോദ്കുമാറിന്റെ വീട്ടിലും പൊലീസ് നവംബർ മൂന്നാം തീയതി റെയ്ഡ് നടത്തി. കുണ്ടംകുഴി ടൗണിൽ ജിബിജി ഓഫീസിലുള്ള കമ്പ്യൂട്ടറുകൾ ഒന്നും തുറക്കാൻ കഴിയാത്തവിധം ലോക്കിലായിരുന്നു.

കമ്പനിയുടെ മുഴുവൻ പണമിടപാടുകളും നിക്ഷേപകരുടെ പേര് വിവരങ്ങളും, നിക്ഷേപിച്ച പണത്തിന്റെ രേഖകളുമെല്ലാമടങ്ങുന്ന സോഫ്റ്റ്‌വെയർ തുറക്കാനുള്ള പാസ്സ്വേർഡ് കമ്പനി ചെയർമാൻ വിനോദിന്റെ കൈയിലാണ്. ഓഫീസിന്റെ ചുമതല നൽകിയിട്ടുള്ള യുവാവ് പെരിയ സ്വദേശിയാണ്. ഈ യുവാവ് ജിബിജി കമ്പനിയുടെ ജനറൽ മാനേജർ സ്ഥാനം വഹിച്ചു വരികയായിരുന്നു.

നിക്ഷേപകരുടെ പേരുവിവരങ്ങൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നതിന് പകരം മുഴുവൻ വിവരങ്ങളും വെബ്‌സൈറ്റ് അടിസ്ഥാനപ്പെടുത്തിയ സോഫ്റ്റ്‌വെയറിലാണ് സൂക്ഷിച്ചു വച്ചിരുന്നത്. പാസ്സ്വേർഡ് കിട്ടാതെ വെബ്‌സൈറ്റ് തുറന്നുപരിശോധിക്കാൻ കഴിയാത്തതിനാൽ, പൊലീസ് കമ്പ്യൂട്ടറുകൾ അഴിച്ച് സോഫ്റ്റ് വെയർ കോപ്പിയും ഹാർഡ് ഡിസ്‌കും കസ്റ്റഡിയിലെടുത്തു .സർക്കാർ സർവ്വീസിലുള്ള ഒരു ഓഡിറ്ററുടെ സാന്നിദ്ധ്യത്തിലാണ് പൊലീസ് സംഘം കമ്പ്യൂട്ടർ അഴിച്ചെടുത്തത്. കേസ്സിൽ ഈ ഓഡിറ്ററെ പൊലീസ് സാക്ഷിയാക്കും.

വിനോദിന്റെ വീട്ടിലും ഓഫീസിലും ഒരേ സമയത്താണ് പൊലീസ് കയറിയത്. വീട്ടിൽ വിനോദിന്റെ ഭാര്യയും മകൻ വിൻലാലും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദേശാഭിമാനി പത്രത്തിന്റെ ബേഡകം ഏരിയാ ലേഖകനായി ജോലി നോക്കുകയാണ് താനെന്ന് മകൻ വിൻലാൽ പൊലീസിനോട് പറഞ്ഞു. നവംബർ നാലാം തീയതി പിതാവിനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിനോട് ഒരാഴ്ച മുമ്പ് കൊച്ചിയിലേക്ക് പോയെന്ന് മകൻ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല പിതാവിന്റെ പണം ഇടപാടുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും പലരെയും താൻ തന്നെ പണം നിക്ഷേപിക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നും മകൻ പൊലീസിനെ അറിയിച്ചു.

പൊലീസ് പിടിച്ചെടുത്ത സോഫ്റ്റ് വെയർ തുറന്നു പരിശോധിക്കുന്നതോടെ ആരെല്ലാം എത്ര പണം ജിബിജിയിൽ മുടക്കിയിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയും. തൽസമയം ഈ പണമത്രയും ഏതെല്ലാം വഴിക്ക് തിരിമറി നടത്തിയെന്നും പരിശോധനയിൽ അറിയാൻ കഴിയുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. എന്നാൽ ആദ്യഘട്ട കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയതോടെ കേസ് അന്വേഷണം മന്ദഗതിയിലായി.

കമ്പനിയുടെ 7 അക്കൗണ്ടുകൾ പൊലീസ് ഫ്രീ ചെയ്തിട്ടുണ്ട്, ഇതിനെല്ലാം കൂടി വെറും 12 കോടി മാത്രമാണ് ഉള്ളത്. 11ഓളം അക്കൗണ്ടുകൾ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം പ്രതികൾ രക്ഷപ്പെടുന്ന സമയത്ത് ജിബി ജി വിനോദ് കുമാറിന്റെ കയ്യിൽ മാത്രം പണമായിത്തന്നെ 45 കോടി രൂപയോളം ഉണ്ടായിരുന്നതായി കമ്പനി ഡയറക്ടറിൽ ഒരാൾ ഞങ്ങളോട് തന്നെ വെളിപ്പെടുത്തിയിരുന്നു.ഈ പണം വിനോദ് കുമാറും ഡയറക്ടർ മാറും ചേർന്നു കർണാടകയിലെ ബാംഗ്ലൂരിലേക്ക് കടത്തിയതായി ഉള്ള വിവരമാണ് ഞങ്ങൾക്ക് ലഭിച്ചത്.

മാത്രമല്ല വിവിധ ഇടങ്ങളിൽ വിനോദ് കുമാർ വാങ്ങിച്ച ആസ്തി വകകൾ എല്ലാം പല സ്ത്രീകളുടെ പേരിലാണെന്നും പറയപ്പെടുന്നു. കാസർഗോഡ് മാത്രം രണ്ടുകോടി രൂപയോളം വില വരുന്ന ഒരു വസ്തു തന്റെ കാമുകിയായ സ്ത്രീക്ക് സമ്മാനിച്ചതായും ഡയറക്ടർമാർ അടക്കം പറയുന്നു.

ബേക്കൽ ഡിവൈഎസ്‌പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിബിജി തട്ടിപ്പുകമ്പനി ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തത്. ബേഡകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തിരുന്നു .

പുതിയ കേസുകൾ

ഒരു വർഷത്തിലേറെയായി പലിശ മുടുങ്ങിക്കിടക്കുന്ന 17 ഓളം പേരാണ് ഇപ്പോൾ പൊലീസിൽ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാൽ നിക്ഷേപിച്ച പണത്തിന് കൃത്യമായ രേഖകൾ ജിബി ജി വിനോദ് കുമാർ നൽകാത്തതിനാൽ പരാതിയിൽ എത്രത്തോളം പുരോഗതി ഉണ്ടാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാർ മുന്നോട്ടുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.