കാഞ്ഞങ്ങാട്: നിക്ഷേപത്തട്ടിപ്പിൽ 600 കോടി രൂപ കൈക്കലാക്കി കേസ്സിലകപ്പെട്ട കുണ്ടംകുഴി വിനോദ് തന്റെ തട്ടിപ്പുകൾക്ക് മറയാക്കിയത് സമൂഹത്തിലെ ഉന്നതരെ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്യസഭ എംപി, ജോൺ ബ്രിട്ടാസ്, സിനിമ നടൻ പ്രേംകുമാർ തുടങ്ങിയവരെ വലയിൽ വീഴ്‌ത്തിയിരുന്നു. കോവിഡ് കാലത്ത് ജനങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയെന്ന് സ്വയം അവകാശപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റുകൾ സ്വയം നിർമ്മിച്ച വിനോദ് തിരുവനന്തപുരത്ത് രാജ്ഭവനിൽച്ചെന്ന് കേരള ഗവർണ്ണർ ആരിഫ്മുഹമ്മദ് ഖാനെ പരിചയപ്പെട്ടത് കർണ്ണാടയിൽ നിന്നുള്ള ഒരു സന്യാസി വഴിയാണ്.

കാഷായ വേഷവും തലപ്പാവും ധരിച്ച ഈ യുവ സന്യാസി വഴിയാണ് പേരിനൊപ്പം തട്ടിപ്പ് ഡോക്ടറേറ്റ് നേടി ഡോക്ടർ എന്ന് ചേർത്ത് ആളുകളെ വിനോദ് തെറ്റിദ്ധരിപ്പിച്ചത്. വിനോദിന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കോവിഡ് കാല പ്രവർത്തനത്തിന് സർട്ടിഫിക്കറ്റ് കൈമാറുന്ന ചിത്രങ്ങളെടുപ്പിച്ച വിനോദ് ഈ പടങ്ങൾ ജിബിജി എന്ന തട്ടിപ്പുകമ്പനിയുടെ വെബ്‌സൈറ്റിൽ പ്രചരിപ്പിച്ചത് കേരള ഗവർണ്ണറായും തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ജിബിജിയിൽ പണം മുടക്കിയ നിക്ഷേപകരെ ബോധ്യപ്പെടുത്താനാണ്.

മാത്രമല്ല ആരിഫ് മുഹമ്മദ് ഖാന്റെ ഒരു ബന്ധവും തന്റെ കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇയാൾ നിക്ഷേപകകരോട് പറഞ്ഞത്. ഗവർണർ നടത്തപ്പെടുന്ന വിരുന്ന് സൽക്കാരത്തിലെ മുഖ്യ അതിഥികളിൽ ഒരാളാണ് താനെന്ന് ഇയാൾ നിക്ഷേപകരോട് വീമ്പ് പറയാറുണ്ടായിരുന്നു. കൈരളി ടിവിയുടെ എംഡി കൂടിയായ ബ്രിട്ടാസിന്റെ ജന്മനാടായ കണ്ണൂർ പുലിക്കുരുമ്പയ്ക്കടുത്തുള്ള ടൂറിസം കേന്ദ്രമായ പൈതൽമലയിൽ റിസോർട്ട് സ്ഥാപിക്കാനെന്ന പേരിൽ ജിബിജി വിനോദ് സ്ഥലം വാങ്ങിയിട്ടുണ്ട്.

ഈ സ്ഥലത്ത് ഒരു വൈദ്യുതി ഉദ്പ്പാദന പദ്ധതി ആരംഭിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ വിനോദ്കുമാർ 2022 ഒക്ടോബർ രണ്ടാം വാരത്തിൽ ജോൺ ബ്രിട്ടാസിനെ സമീപിച്ച് പൈതൽ മലയ്ക്കടുത്ത് പൊതുയോഗം സംഘടിപ്പിച്ച് ജോൺ ബ്രിട്ടാസിനെ പങ്കെടുപ്പിച്ചത്. നിക്ഷേപത്തട്ടിപ്പിൽ വിനോദ് കൈക്കലാക്കിയ 600 കോടി രൂപയിൽ നിന്നാണ് പൈതൽ മലയിലേക്കുള്ള വഴിയിൽ വിനോദ് ഭൂമി വാങ്ങിയത്.

പൈതൽ മലയിൽ റിസോർട്ട് നിർമ്മാണം ആരംഭിച്ചുവെന്ന് കാണിക്കാൻ, നാലിൽ താഴെയുള്ള ജോലിക്കാരെ സ്ഥലത്ത് പണിയെടുപ്പിക്കുന്ന വീഡിയോ ക്ലിപ്പിങ്‌സ് ഷൂട്ട് ചെയ്ത് വിനോദ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു . മാത്രമല്ല പ്രദേശം ജിബി ജിയുടെ നിക്ഷേപകരുടെ സഹായത്തോടെ വൃത്തിയാക്കുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലാണ് വിനോദ് ജോൺ ബ്രിട്ടാസിനെ പരിചയപ്പെട്ടത്. ഇയാൾ കാസർകോട് കുണ്ടംകുഴിയിലെ ജിബിജി എന്ന നിക്ഷേപത്തട്ടിപ്പ് കമ്പനിയുടെ സൂത്രധാരനാണെന്നും വഞ്ചനാക്കേസ്സിൽ പ്രതിയാണെന്നും പരിചയപ്പെടുത്തുമ്പോൾ, ജോൺ ബ്രിട്ടാസ് അറിഞ്ഞിരുന്നില്ല.

ജോൺ ബ്രിട്ടാസിന്റെ പേര് ഉപയോഗപ്പെടുത്തി നിക്ഷേപം സ്വീകരിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയ വിനോദ് കുമാറിന്റെ തട്ടിപ്പ് കഥകൾ ജോൺ ബ്രിട്ടാസിന്റെ സെക്രട്ടറിയോട് ഞങ്ങൾ തുറന്നു പറഞ്ഞിരുന്നു. ജോൺ ബ്രിട്ടാസിന്റെ ഫോട്ടോകൾ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പും നൽകിയിരുന്നു. ഈ മുന്നറിയിപ്പിന് വലിയ പരിഗണന ഒന്നും കൈരളി ഓഫീസ് നൽകിയിരുന്നില്ല. സിനിമ നടൻ പ്രേംകുമാർ കുണ്ടുകുഴിയിലെ ഓഫീസ് സന്ദർശിച്ചിരുന്നു. പ്രേംകുമാറിനെ ബോധ്യപ്പെടുത്താൻ ഒരു തട്ടിക്കൂട്ട് പ്രോഗ്രാം നടത്തിയിരുന്നു. തുടർന്ന് നീ പ്രേംകുമാർ തന്റെ കമ്പനിയിൽ അഞ്ചു കോടി രൂപ നിക്ഷേപിക്കാനായി എത്തിയതെന്ന് പ്രചാരണമാണ് ഇയാൾ നടത്തിയത്.

വിനോദ് കുമാറിന്റെ ഒപ്പം നിന്ന് ആരെങ്കിലും അറിയാത്ത ഒരു ഫോട്ടോ എടുത്താൽ പോലും ആ ചിത്രങ്ങൾ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നത് ഇയാളുടെ ശീലമായിരുന്നു. പാർട്ടി ഗ്രാമത്തിൽ നടത്തിയ തട്ടിപ്പിനെ കുറിച്ച് ഇതുവരെ സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.