തിരുവനന്തപുരം: സിനിമയിലെ ലൈംഗിക ചൂഷണം കേട്ടിട്ടു പോലുമില്ലാത്ത ആ നടി മഞ്ജുവാര്യരോ? ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ചര്‍ച്ചയായത് ഒരു മൊഴി തന്നെയാണ്. വ്യക്തിപരമായി ആരേയും കുറ്റപ്പെടുത്താത്ത മൊഴി നല്‍കിയത് മഞ്ജുവാര്യര്‍ എന്ന സൂചനകള്‍ ഹേമാ കമ്മറ്റിയിലെ പരാമര്‍ശങ്ങളില്‍ ഒളിച്ചിരിപ്പുണ്ട്. അതിനിടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതിരിക്കാന്‍ ഡബ്ല്യുസിയിലെ സ്ഥാപക അംഗം തന്നെ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുന്‍ മന്ത്രി എകെ ബാലനും പറഞ്ഞു വച്ചു. ഇതോടെ ആ ഡബ്ല്യുസിയിലെ സ്ഥാപക അംഗം വിവാദങ്ങളില്‍ കുടുങ്ങുകയാണ്.

ആരുടേയും സ്വകാര്യത ഹനിക്കുന്ന വ്യക്തിവിവരങ്ങള്‍ പുറത്തു വിടരുതെന്നാണ് വിവരാവാകശ കമ്മീഷന്‍ ഉത്തരവ്. എന്നാല്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വായിച്ചാല്‍ ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗം നല്‍കിയ മൊഴിയില്‍ അത്തരത്തിലൊന്നുമില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് ആ മൊഴി പുറത്തു വിടണമെന്നും അത് ആരാണെന്ന് പൊതു സമൂഹത്തിന് മനസ്സിലാകേണ്ടതുണ്ടെന്നുമുള്ള ചര്‍ച്ചയാണ് ഉയര്‍ന്നത്. ഇതിനിടെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയവരില്‍ ഡബ്ല്യൂസിസിയുടെ സ്ഥാപന അംഗവുമുണ്ടെന്ന് മന്ത്രി ബാലന്‍ പറഞ്ഞു വച്ചത്.

ഈ റിപ്പോര്‍ട്ട് പുറത്തുകൊടുക്കുന്നതിന് പ്രശ്‌നമില്ല എന്നൊരു നിലപാട് വിവരാവകാശ കമ്മീഷന്‍ എടുത്തു. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് സര്‍ക്കാര്‍ എടുക്കാന്‍ തയ്യാറായ ഘട്ടത്തിലാണ് ഹൈക്കോടതിയില്‍ ഒരു പെറ്റീഷന്‍ വരുന്നത്. ആ പെറ്റീഷന്റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെ, ഡബ്ല്യൂസിസി യുടെ ഒരു സ്ഥാപക അംഗം, ഇത് പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന ഒരു ഇടപെടല്‍ നടത്തി. ഹേമാ കമ്മിറ്റി തെളിവെടുപ്പ് നടത്തുമ്പോള്‍ മൊഴി കൊടുത്ത ആള്‍ക്കാര്‍ക്ക് എന്താണോ ഉറപ്പ് നല്‍കിയത് അതിന്റെ ഭാഗമായി സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഉത്തരവിട്ടു. അങ്ങനെയാണ് ഇതിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതാണ് ഇതിന്റെ ഒരു ഘട്ടം-ഇതായിരുന്നു ബാലന്റെ പരാമര്‍ശം. എല്ലാം സുതാര്യമാണെന്ന് പറയുന്ന ബാലനും ആ ഡബ്ല്യൂസിസി യുടെ ഒരു സ്ഥാപക അംഗത്തിന്റെ പേരു പറയാന്‍ തയ്യാറായില്ല.

സിനിമയിലെ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഡബ്ല്യുസിസി അംഗങ്ങളെ വിലക്കുന്ന സാഹചര്യമുണ്ടായെന്ന് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കും സിനിമയില്‍ ചൂഷണങ്ങള്‍ക്കും എതിരെ സംസാരിച്ചതിന് അവരെ വാസ്തവത്തില്‍ സിനിമയ്ക്ക് പുറത്തുനിര്‍ത്തുകയായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കില്ലെന്ന് ഒട്ടേറെ പുരുഷന്മാര്‍ പരസ്യമായി പറഞ്ഞതായി അംഗങ്ങള്‍ പറയുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിരുന്ന ഒരു നടിക്ക് മാത്രമാണ് അവസരങ്ങള്‍ ലഭിച്ചത്. സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നവും നേരിടുന്നില്ലെന്ന നിലപാടാണ് ഇവര്‍ കമ്മിഷനു മുന്നില്‍ ആവര്‍ത്തിച്ചത്-റിപ്പോര്‍ട്ട് പറയുന്നു.

സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണ്. മനഃപൂര്‍വം ഈ നടി പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാതിരിക്കുന്നു എന്നോ അല്ലെങ്കില്‍ സിനിമയില്‍നിന്ന് പുറത്താകരുതെന്നുള്ള സ്വാര്‍ഥ താല്‍പര്യമെന്നോ വേണം ഈ മൊഴികളെ വിലയിരുത്തേണ്ടതെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മൊഴികള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗമാണ്. കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് ശേഷം പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിയതും ഗൂഡാലോചന തിയറി ഉയര്‍ത്തിയതും മഞ്ജുവാണ്. പിന്നീട് ഡബ്ല്യൂസിസിയില്‍ നിന്നും മഞ്ജു പിന്നോട്ട് പോയി. നിരവധി സിനിമകളില്‍ ഭാഗവുമായി.

ഈ സാഹചര്യത്തിലാണ് ഹേമാ കമ്മറ്റിയിലെ പരാമര്‍ശങ്ങള്‍ മഞ്ജുവിന്റെ നേരെ തിരിയുന്നത്. വ്യക്തിപരമായി ആരേയും കുറ്റപ്പെടുത്താതെ എല്ലാം നല്ലരീതിയില്‍ ആണെന്ന് പറയുന്ന ആ മൊഴി പുറത്തു വന്നാല്‍ എല്ലാത്തിനും വ്യക്തത വരും. ഇതിനൊപ്പം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ആ നടിയുടെ പേര് പുറത്തു പറയേണ്ട ധാര്‍മികത എകെ ബാലനും കാട്ടേണ്ടതുണ്ട്.