കൊല്ലം: ഓയൂരിലെ അന്വേഷണം ഇവിടം കൊണ്ട് അവസാനിപ്പികരുതെന്ന് തട്ടിക്കൊണ്ടു പോകപ്പെട്ടെ പെൺകുട്ടിയുടെ പിതാവ്. മറുനാടൻ മലയാളിയോട് സംസാരിക്കവേയാണ് പ്രതികൾ പിടിയിലായെങ്കിലും തുടരന്വേഷണം വേണെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടത്. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ താൻ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

വെറും അഞ്ച് ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് തട്ടിക്കൊണ്ടു പോയതെന്ന് വിശ്വസിക്കാനാണ് പ്രയാസം. ഇതുകൊണ്ട് അന്വേഷണം അവസാനിക്കരുത്. അഞ്ച് ലക്ഷം രൂപ ഉണ്ടാൻ പല മാർഗ്ഗങ്ങളുമുണ്ട്. അതിന് വേണ്ടിയാണ് തട്ടിക്കൊണ്ടു പോകലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കൂടുതൽ പേർക്ക് പങ്കുണ്ടാകാം. ഇവർ മാത്രമാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നില്ല. ഇതിന് മുന്നിലും പിന്നിലും ആരാണെന്ന് അറിയണമെന്നും ആറു വയസുകാരിയുടെ പിതാവ് പറഞ്ഞു.

അവര് എന്നെ വിളിച്ചു ചോദിച്ച എമൗണ്ടാണ് തന്നെ അത്ഭുതപ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപണ്ടി വിളിച്ചത് അന്ന് വൈകീട്ട് 7.32നാമാണ്. അറിഞ്ഞിടത്തോളം പ്രതികൾക്ക് വലിയ സ്വത്തുക്കളുണ്ട്. അതുകൊണ്ട് അഞ്ച് ലക്ഷത്തിന് വേണ്ടി ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ എന്നത് ഏവരെയും ചിന്തിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ അന്വേഷണത്തിൽ താൻ തൃപ്തനാണെങ്കിലും എല്ലാ ആങ്കിളും പരിശോധിക്കണം. പ്രതികളെ കിട്ടാതെ വന്നപ്പോൾ തനിക്കെതിരെ ചില മുഖ്യധാരാ മാധ്യമങ്ങൾ ഇല്ലാക്കഥ പടച്ചുവിടുകയാണ് ഉണ്ടായത്. അപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ വാർത്തകളും വരും. അതു ഗൗനിക്കേണ്ട തനിക്ക് ഉറപ്പുണ്ടെങ്കിൽ സത്യം പുറത്തു വരുമെന്നാണ് അവർ പറഞ്ഞത്. തനിക്കും സംഘടനക്കുമെതിരെ വാർത്തകൾ വന്നപ്പോൾ തെറ്റു ചെയ്തില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് ജാസ്മിൻ ഷായോട് അടക്കം ഉറപ്പിച്ചു തന്നെ കാര്യം പറഞ്ഞിരുന്നു. എങ്കിലും മാധ്യമപ്രചരണങ്ങൽ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചുവെന്നം പിതാവ് പറഞ്ഞു. മറുനാടൻ നൽകിയ പിന്തണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു

അതിനിടെ ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇതുവരെ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ഇവർ മൂന്നുപേർക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, കേസിൽ പൊലീസ് നൽകിയ വിശദീകരണത്തിൽ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനിൽക്കുന്നുണ്ട്. കെ.ബി. ഗണേശ്‌കുമാർ എംഎ‍ൽഎ. അടക്കമുള്ളവർ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.

കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ട പത്മകുമാർ പെട്ടെന്ന് പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നായിരുന്നു എ.ഡി.ജി.പി. നൽകിയ വിശദീകരണം. ഒരുവർഷമായി ഇവർ ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുൻപാണ് ഇത് നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യതയായിരുന്നു പത്മകുമാറിനുണ്ടായിരുന്നത്. മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തുലക്ഷം രൂപ ആവശ്യംവന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികൾ ലക്ഷ്യംവെച്ചിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

നവംബർ 27-ാം തീയതി വൈകിട്ട് 4.20-ഓടെയാണ് ഓയൂർ കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒൻപതുവയസ്സുകാരനായ കുട്ടിയുടെ സഹോദരൻ ജോനാഥൻ കാറിലെത്തിയവരെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ജോനാഥനെ തള്ളിയിട്ട് കാറിലെത്തിയവർ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ നാടാകെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചിൽ നടന്നു. തെക്കൻജില്ലകളും സംസ്ഥാന അതിർത്തികളും കേന്ദ്രീകരിച്ച് പൊലീസും വിപുലമായ പരിശോധന നടത്തി.

പൊലീസ് നാടാകെ അരിച്ചുപെറുക്കുന്നതിനിടെയാണ് പിറ്റേദിവസം ഉച്ചയ്ക്ക് ആറുവയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. എല്ലായിടത്തും പൊലീസ് പരിശോധന നടത്തുകയാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഓട്ടോയിൽ ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂർ സ്വദേശിയായ പത്മകുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്.

മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാംപ്രതി അനിതാകുമാരി കുട്ടിയുടെ അമ്മയെ ഫോണിൽവിളിച്ചതിന്റെ ശബ്ദരേഖയിൽനിന്നാണ് പ്രതികളെക്കുറിച്ച് നിർണായക സൂചന ലഭിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടർന്ന് പ്രതികളുടെ മൊബൈൽനമ്പർ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കിയ പൊലീസ് സംഘം തമിഴ്‌നാട്ടിലെ തെങ്കാശിയിൽനിന്നാണ് മൂവരെയും പിടികൂടിയത്. ഐ.ജി. സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ ഡി.ഐ.ജി. ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.