തിരുവനന്തപുരം: കാരക്കോണം ജംഗ്ഷനിൽ നിന്ന് ഫെഡറൽ ബാങ്കിന് അടുത്തു കൂടെ തിരിയുന്ന റോഡുണ്ട്. രാമവർമ്മൻചിറയിലേക്ക് പോകുന്ന റോഡ്. ഇതു വഴി തമിഴ്‌നാട്ടിലേക്ക് പോകാം. ഈ വഴിയിലാണ് ഗ്രീഷ്മയുടെ വീട്. ചെന്നൈയിലാണ് അച്ഛന് ജോലി. എന്താണ് ജോലിയന്ന് നാട്ടിൽ ആർക്കും കൃത്യമായി അറിയില്ല. ഫൈവ് സ്റ്റാർ ബാറിലാണ് ജോലിയെന്നും പറയുന്നു. അമ്മയ്ക്ക് ജോലിയുമില്ല. നാട്ടിലാർക്കും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നതാണ് വസ്തുത. ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നതും. ശ്രീനിലയം എന്നാണ് വീട്ടുപേരും. ഈ ശ്രീനിലയത്തിലെ ഗ്രീഷ്മയാണ് ഷാരോൺ എന്ന കാമുകനെ വിഷം കൊടുത്തുകൊന്ന് മലയാളിയെ ഞെട്ടിച്ചത്.

ഷാരോണും വനിത സുഹൃത്തും കണ്ടു മുട്ടുന്നത് ബസ് യാത്രക്കിടെയാണ്. . ഒന്നര വർഷം മുൻപുള്ള ഒരു ചെന്നൈ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥി ഷാരോണും അഴകിയ മണ്ഡപം മുസ്ലീയാർ കോളേജിലെ പി ജി ലിറ്ററേച്ചർ വിദ്യാർത്ഥിനിയും തമ്മിൽ പ്രണയ ബദ്ധരായപ്പോൾ തന്റെ അനുജന്റെ പ്രായമേ ഷാരോണിനുള്ളുവെന്ന കാര്യം പെൺകുട്ടിയും ആലോചിച്ചിരുന്നില്ല. ബി എ യ്ക്ക് റാങ്ക് ഹോൾഡർ ആയിരുന്ന പെൺകുട്ടി പി ജി പഠനത്തിൽ ഉഴപ്പി തുടങ്ങിയപ്പോഴാണ് വീട്ടുകാർ പ്രണയം കയ്യോടെ പൊക്കിയത്. പ്രണയത്തിലായ ശേഷം കോളേജിൽ പോയിരുന്നതും ഇരുവരും ഒരുമിച്ചായിരുന്നു.

നായർ സമുദായക്കാരിയായ പെൺകുട്ടി നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗവുമാണ്. നാടാർ സമുദായത്തിലെ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. ഇതിനിടെ പല തവണ പെൺകുട്ടിയുടെ വീട്ടുകാർ ഷാരോണിനെ വിലക്കുകയും ചെയ്തു. കുടംബ ജോത്സ്യന്റെ പ്രവചനവും പ്രായക്കൂടുതലും രണ്ടു സമുദായവും ഒക്കെ വില്ലൻ ആയതോടെ ഇരുവരും ചേർന്ന് തന്നെ വിവാഹം വേണ്ടന്ന് തീരുമാനിച്ചു. പെൺകുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചു.

അതിന് ശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും ഈ പെൺകുട്ടി തന്നെ. അതാണ് സംശങ്ങൾ ഇരട്ടിപ്പിക്കുന്നത്. സാധാരണ ഗതിയിൽ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പ്രണയം ഉണ്ടായിരുന്നുവെങ്കിൽ കൂടി പഴയ ബന്ധങ്ങൾ ഒഴിവാക്കാനെ എല്ലാവരും ശ്രമിക്കു. എന്നാൽ ഈ പെൺകുട്ടി മാത്രം വീണ്ടും ഷാരോണിനെ കാണാൻ ശ്രമിച്ചതും വീട്ടിൽ വിളിച്ചു വരുത്തിയതും കോളേജിലെ റെക്കോർഡുകൾ വരച്ചു നല്കിയതും എന്തിനെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടാത്തത്.

പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്സി വിദ്യാർത്ഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുകൊലപാതകമെന്നു തെളിഞ്ഞത് പൊലീസിന്റെ കൃത്യമായ ചോദ്യം ചെയ്യലിലാണ്. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തിയതോടെയാണ് കേരളം ഞെട്ടി കൊലപാതകത്തിലെ രഹസ്യം തിരിച്ചറിഞ്ഞത്. തമിഴ്‌നാട്ടിലെ തിരുവിതാംകോട് മുസ്ലിം ആർട്സ് കോളജ് രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. ഷാരോണിന്റെ കോളജും ഇതിനോടു ചേർന്നാണ്. അതേസമയം, ഷാരോണിന്റെ കൊലപാതകത്തിൽ മറ്റൊരാൾക്കു കൂടി നേരിട്ടു പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ അതിനു മുന്നോടിയായി ഷാരോണിനെ ഒഴിവാക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശ്യം. കോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ് കഷായത്തിൽ കലർത്തി നൽകിയതെന്നാണ് വിവരം. വീട്ടിൽ താമസിക്കുന്ന കർഷകനായ അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് പെൺകുട്ടി ഷാരോണിനു നൽകിയത് എന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വിഷം നൽകുന്നതിനു മുൻപ് വിശദാംശങ്ങൾക്കായി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതായും സൂചനയുണ്ട്. പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പെൺകുട്ടിയെ സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്.

പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും. റൂറൽ എസ്‌പി ഡി.ശിൽപയുടെ നേതൃത്വത്തിലാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെ മൊഴി നൽകാൻ എത്തണമെന്നു കാണിച്ച് പെൺകുട്ടിക്ക് കത്ത് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ജെ.ജോൺസൺ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്‌പിയും എഎസ്‌പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവും രാവിലെ പത്തരയോടെ മൊഴി നൽകാനായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയിരുന്നു. നാലു പേരെയും ഒറ്റയ്ക്കും, കൂട്ടായും ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺസുഹൃത്തിന്റെ വീട്ടിൽനിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോൺ മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണു മെഡിക്കൽ കോളജിലെത്തിയത്. ഈ മാസം 25നായിരുന്നു ഷാരോണിന്റെ മരണം. നേരത്തെ മൊഴി രേഖപ്പെടുത്താൻ പാറശാല പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു വിശദ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല.

പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്ന ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണമാണ് കേസിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്. പെൺകുട്ടിയെ രക്ഷിക്കുന്ന തരത്തിലാണ് പാറശ്ശാല പൊലീസ് തുടക്കത്തിൽ പ്രതികരിച്ചിരുന്നത്.